ന്യൂഡൽഹി: 2021 ഡിസംബറിലെ ലുധിയാന കോടതി സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ ഹർപ്രീത് സിംഗ് പിടിയിലായി. എൻഐഎ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയ ഉടനെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന്റെ പേരിലായിരുന്നു സ്‌ഫോടനം. 2021 ഡിസംബർ 23 നായിരുന്നു ലുധിയാന കോടതിയിൽ സ്‌ഫോടനം നടന്നത്. ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാകിസ്താൻ താവളമാക്കി പ്രവർത്തിക്കുന്ന ലഖ്ബീർ സിംഗ് റോഡെയുടെ നേതൃത്വത്തിലുളളതാണ് ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ. റോഡെയുടെ നിർദ്ദേശമനുസരിച്ച് പാകിസ്താനിൽ നിന്നും എത്തിച്ച ഐഇഡി ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്.
ഹർപ്രീത് സിംഗിനെതിരെ എൻഐഎ കോടതി നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എൻഐഎ ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ കൂടാതെ യുഎപിഎ, സ്‌ഫോടന നിയമം, പൊതുമുതലിന് നാശനഷ്ടം വരുത്തി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ഹർപ്രീത് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്. മലേഷ്യയിൽ ഇയാൾ ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. ഡൽഹി വിമാനത്താവളത്തിൽവെച്ചാണ് എൻഐഎ ഇയാളെ പിടികൂടിയത്.
Comments