ചെന്നൈ : പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ഭർത്താവിന്റെ പണവും ആഭരണവുമായി മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശി അഭിനയ (28) ആണ് അറസ്റ്റിലായത്. താംബരം സ്വദേശിയായ നടരാജന്റെ പണവും ആഭരണവുമായാണ് മുങ്ങിയത്.
ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു നടരാജൻ. ബേക്കറിയിൽ ജോലി ചെയ്ത അഭിനനയെ ഏതാനും മാസങ്ങൾക്ക് മുൻപാണ് പരിചയപ്പെടുന്നത്. തുടർന്ന് ഓഗസ്റ്റിൽ വിവാഹിതരായി.
ഒക്ടോബർ 19- നാണ് അഭിനയയെ കാണാതായത്. വീട്ടിലുണ്ടായിരുന്ന 17 പവൻ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായാണ് യുവതി മുങ്ങിയത്. തുടർന്ന് നടരാജൻ പരാതി നൽകുകയായിരുന്നു. പഴയ മഹാബലിപുരത്തെ ഹോസ്റ്റലിലാണ് അഭിനയ താമസിക്കുന്നത് എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെയെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ ഈ യുവതി നാല് പേരെ ഇത്തരത്തിൽ കബളിപ്പിച്ചുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതിക്ക് മധുരയിൽ ഭർത്താവും എട്ട് വയസുളള മകനുമുണ്ട്.
2011-ൽ മന്നാർഗുഡി സ്വദേശിയെയാണ് അഭിനയ ആദ്യം വിവാഹം കഴിച്ചത്. പത്ത് ദിവസത്തിൽ വേർപിരിഞ്ഞ ശേഷം മധുര സ്വദേശിയെ രണ്ടാം വിവാഹം കഴിച്ചു. ഈ വിവാഹത്തിലാണ് എട്ടു വയസ്സുളള കുട്ടിയുള്ളത്. തുടർന്ന് കേളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. പത്ത് ദിവസത്തിൽ അതും ഉപേക്ഷിച്ചു.തുടർന്നാണ് നടരാജനെ വിവാഹം കഴിച്ചത്.
ജോലിക്കായി പോകുമ്പോൾ പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിച്ച് പണം തട്ടുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറയുന്നു. യുവതിക്ക് 32 സിം കാർഡുകളുണ്ട്. സമൂഹമാദ്ധ്യമങ്ങൾ വഴിയും നിരവധി ആളുകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.
Comments