ലക്‌നൗ: നിക്ഷേപം വർദ്ധിപ്പിച്ച് യമുന എക്‌സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 16,678 കോടി രൂപ നിക്ഷേപം സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിലൂടെ 2,80,018 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.
യമുന എക്‌സ്പ്രസ്‌വേയ്‌ക്ക് ചുറ്റുമുള്ള 165 കിലോമീറ്റർ പരിധിയിലാണ് വൈഇഐഡിഎ പ്രവർത്തിക്കുന്നത്. 2021-ൽ ഉത്തർപ്രദേശ് സർക്കാർ ഭേദഗതി വരുത്തിയ ഡാറ്റാ സെന്റർ നയം സ്വീകരിച്ചതായും ഡാറ്റാ സെന്ററുകൾക്കായി പ്രാദേശിക നയം കൊണ്ടുവരുന്നതിന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ അധികാരപ്പെടുത്താൻ തീരുമാനിച്ചതായും ബോർഡ് അറിയിച്ചു. വൈഇഐഡിഎയുടെ കീഴിൽ ഡാറ്റ സെന്ററുകൾക്കായി പദ്ധതി തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
2022-23 സാമ്പത്തിക വർഷത്തിൽ 2,63,895 ചതുരശ്ര മീറ്റർ സ്ഥലത്ത് 112 വ്യാവസായിക പ്ലോട്ടുകൾ അതോറിറ്റി അനുവദിച്ച് നൽകിയിട്ടുണ്ട്. ഇത് വഴി അതോറിറ്റിയ്‌ക്ക് 1,247.73 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. ഈ വിഹിതത്തിൽ നിന്ന് ഏകദേശം 20,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അതോറിറ്റി പറഞ്ഞു. ഇന്റർനാഷണൽ ഫിലിം സിറ്റി, ഹോട്ടൽ, സമ്മിശ്ര ഭൂവിനിയോഗം, പെട്രോൾ പമ്പ് തുടങ്ങി നിരവധി പദ്ധതികൾ നിലവിൽ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇതിൽ നിന്ന് വലിയ നിക്ഷേപം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും വൈഇഐഡിഎ അറിയിച്ചു.
എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിനായി ഭൂമി നൽകിയ കർഷകർക്കും ഗ്രാമവാസികൾക്കും ഭൂമിയ്‌ക്ക് പകരമായി നഷ്ടപരിഹാരം നൽകുമെന്നും അതോറിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച് തഹസീൽദാർമാരുൾപ്പെട്ട സംഘവുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബോർഡ് അംഗങ്ങൾ വ്യക്തമാക്കി.
Comments