മോസ്‌കോ: റഷ്യയിലെ കാസ്പിയൻ കടൽതീരത്ത് നീർനായകളെ ചത്തൊടുങ്ങിയ നിലയിൽ കണ്ടെത്തി. 2,500ഓളം വരുന്ന നീർനായകളാണ് തീരത്ത് അടിഞ്ഞുകൂടിയത്. ആദ്യം ലഭിച്ചത് 700 എണ്ണത്തിന്റെ മൃതശരീരങ്ങളായിരുന്നു. ഇതിന് പിന്നാലെയാണ് ചത്തവയുടെ എണ്ണം വർധിച്ചതെന്ന് റഷ്യയുടെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
കാസ്പിയൻ കടലിൽ അവശേഷിക്കുന്ന ഏക സസ്തനികളാണ് നീർനായകളെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) നേരത്തെ പ്രഖ്യാപിച്ചിരുന്നു. പെട്ടെന്നുണ്ടായ പ്രതിഭാസത്തിന് പിന്നിൽ സ്വാഭാവികമായ കാരണങ്ങളാണെന്നാണ് കരുതുന്നത്. കൂടാതെ ചത്ത നീർനായകൾ ഇനിയും തീരത്ത് അടിഞ്ഞുകൂടിയേക്കാമെന്നാണ് മുന്നറിയിപ്പ്. ഇവയുടെ സാമ്പിളുകൾ ശേഖരിച്ച് കാസ്പിയൻ എൻവയോൺമെന്റൽ സെന്ററിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിക്കുമ്പോൾ മരണ കാരണം വ്യക്തമാകുമെന്നാണ് വിവരം.
ലോകത്തിലെ ഏറ്റവും വലിയ തടാകമാണ് കാസ്പിയൻ കടൽ. റഷ്യ, കസാഖിസ്ഥാൻ, അസർബൈജാൻ, ഇറാൻ, തുർക്ക്‌മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായാണ് കാസ്പിയൻ കടൽ അതിർത്തി പങ്കിടുന്നത്. കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയിലെ അസന്തുലിതാവസ്ഥയും കാസ്പിയൻ കടലിലെ നീർനായകളെ ദോഷകരമായി ബാധിച്ചുവെന്നാണ് നിഗമനം. സംഭവത്തിന് ശേഷം മൂന്ന് ലക്ഷത്തോളം നീർനായകൾ ഇനിയും കാസ്പിയൻ കടലിൽ അവശേഷിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Comments