ബീജിംഗ്: കഥകളിലും മറ്റും അദൃശ്യരായി നടക്കുന്ന മനുഷ്യരെ പറ്റി കേട്ടിട്ടില്ലേ. ഹോളിവുഡിലും എന്തിന് മോളിവുഡിൽ വരെ അദൃശ്യരായി മാറാൻ കഴിവുള്ള മനുഷ്യരെ കേന്ദ്രകഥാപാത്രമാക്കി സിനിമകൾ ഉണ്ടായിട്ടുണ്ട്. യഥാർത്ഥത്തിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ എന്നാണ് സംശയമെങ്കിൽ ആ സ്വപ്‌നത്തിലേക്ക് അടുത്തുവെന്നാണ് ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് പറയാനുള്ളത്.
നിരീക്ഷണ ക്യാമറകളിൽ നിന്നും രാത്രിയും പകലും മനുഷ്യശരീരത്തെ മറയ്‌ക്കാൻ കഴിയുന്ന വസ്ത്രം കണ്ടുപിടിച്ചിരിക്കുകയാണ് ചൈനയിലെ ബിരുദ വിദ്യാർത്ഥികൾ. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ കോട്ടിന് ഇൻവിസ് ഡിഫൻസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. വുഹാൻ യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് പുത്തൻ കണ്ടുപിടിത്തത്തിന് പിന്നിൽ.
വസ്ത്രത്തിന്റെ ഘടനയാണ് പകൽ സമയത്ത് ക്യാമറകളെ കബളിപ്പിക്കുന്നത് രാത്രിയിലാവട്ടെ വസ്ത്രത്തിലെ ചൂട് ഉത്പ്പാദിപ്പിക്കുന്ന ഘടകങ്ങൾ ഇൻഫ്രാറെഡ് ക്യാമറകളുടെ കാഴ്ച മറയ്‌ക്കുന്നു. ക്യാമറകളെ കബളിപ്പിക്കാമെങ്കിലും മനുഷ്യന്റെ നഗ്നനേത്രങ്ങളെ കബളിപ്പിക്കാൻ ഇൻവിസ് ഡിഫൻസിനാവില്ല.
പ്രത്യേകം രൂപകൽപ്പന ചെയ്ത, മറഞ്ഞുനിൽക്കാൻ കഴിയുന്ന പാറ്റേണുള്ള ഇൻവിസ് ഡിഫൻസ് കോട്ട്, ക്യാമറാക്കാഴ്ചയുടെ തിരിച്ചറിയൽ അൽഗോരിതത്തെ തടസ്സപ്പെടുത്തും. കോട്ട് ധരിച്ച വ്യക്തിയെ കാണാൻ കഴിയുമെങ്കിലും അത് മനുഷ്യനാണോ അല്ലയോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത വിധത്തിലാക്കുമെന്ന് സാരം. രാത്രിയിൽ ഇൻഫ്രാറെഡ് തെർമൽ ഇമേജിംഗിലൂടെ മനുഷ്യശരീരങ്ങളെ ട്രാക്ക് ചെയ്യുന്ന ക്യാമറയെ അസാധാരണമായ താപനില പാറ്റേൺ സൃഷ്ടിച്ചാണ് ഇൻവിസ് ഡിഫൻസ് കോട്ട് പറ്റിക്കുന്നത്. 500 ചൈനീസ് യുവാൻ അതായത് ഏകദേശം ആറായിരം ഇന്ത്യൻ രൂപയാണ് വിദ്യാർത്ഥികൾ ഈ അത്ഭുത കോട്ടിന് ഇട്ടിരിക്കുന്ന വില.
Comments