അഹമ്മദാബാദ്: തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പ്രതിപക്ഷത്തിരിക്കാമെന്ന കോൺഗ്രസിന്റെ മോഹത്തിനും ഭംഗം. ഗുജറാത്തിൽ കോൺഗ്രസിന് പ്രതിപക്ഷ സ്ഥാനവും നഷ്ടമാകാനാണ് സാദ്ധ്യത. തിരഞ്ഞെടുപ്പിൽ മതിയായ സീറ്റുകൾ ലഭിക്കാത്തതാണ് കോൺഗ്രസിന്റെ പ്രതിപക്ഷ മോഹത്തിനും തിരിച്ചടിയായത്.
പ്രതിപക്ഷത്തിരിക്കണമെങ്കിൽ രാഷ്‌ട്രീയ പാർട്ടിയ്‌ക്ക് ആകെ സീറ്റിന്റെ 10 ശതമാനം സീറ്റുകൾ എങ്കിലും ലഭിച്ചിരിക്കണം. എന്നാൽ ഗുജറാത്തിൽ ഇത്ര പോലും സീറ്റുകൾ സ്വന്തമാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. 182 സീറ്റുകളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ ആകെ 17 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് നേടിയത്.
ഇത് ആദ്യമായല്ല കോൺഗ്രസ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. 2014 ലും, 2019 ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരിക്കാൻ ആവശ്യമായ സീറ്റുകൾ നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. 2014 ൽ 44 സീറ്റുകളും, 2019 ലെ തിരഞ്ഞെടുപ്പിൽ 52 സീറ്റുകളുമാണ് കോൺഗ്രസ് നേടിയത്. ഈ സാഹചര്യത്തിൽ നിലവിലെ ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പ്രതിപക്ഷ നേതാവാക്കാൻ ശ്രമം നടത്തിയെങ്കിലും ചട്ടങ്ങൾ കണക്കിലെടുത്ത് അന്നത്തെ സ്പീക്കർ സുമിത്രാ മഹാജൻ എതിർക്കുകയായിരുന്നു. അതേസമയം തോൽവി വിശകലനം ചെയ്യാൻ കോൺഗ്രസ് നേതൃത്വം അടുത്ത ദിവസം യോഗം ചേരും.
Comments