ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി കസേരയ്‌ക്കായി തമ്മിലടി തുടർന്ന് കോൺഗ്രസ്. മുഖ്യമന്ത്രിയാകാൻ താൻ യോഗ്യയാണെന്നും ഹൈക്കമാൻഡ് ചുമതലയേൽപ്പിക്കുകയാണെങ്കിൽ സംസ്ഥാനത്തെ നയിക്കാൻ കഴിയുമെന്നും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയും മുൻമുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ പത്‌നിയുമായ പ്രതിഭ സിംഗ് പറഞ്ഞു. മകനും എംഎൽഎയുമായ വിക്രമാദിത്യ സിംഗിന് കാര്യമായ പദവി നൽകണമെന്ന ആവശ്യവും പ്രതിഭയ്‌ക്കുണ്ട്. എന്നാൽ മകന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി നിലവിൽ മണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായ പ്രതിഭയെ അനുനയിപ്പിക്കാനുള്ള നീക്കത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.
വീർഭദ്ര സിംഗിനോട് ജനങ്ങൾക്ക് അതിവൈകാരികമായ ബന്ധമുണ്ട്. അതുകൊണ്ട് മാത്രമാണ് 40 സീറ്റിൽ പാർട്ടി വിജയിച്ചത്. അദ്ദേഹത്തിന്റെ പേര് പറഞ്ഞ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കുടുംബത്തെ തഴയുന്നത് ശരിയായ രീതിയല്ലെന്നായിരുന്നു പരാമർശം.
അതേസമയം കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ സുഖ് വിന്ദർ സിംഗ് സുഖുവിന്റെ അനുനായികളും മുഖ്യമന്ത്രി പദത്തിനായി പോര് മുറുക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ സുഖ് വിന്ദർ പക്ഷേ വീർഭദ്ര സിംഗിന്റെ വിമർശകനാണ്. ഇത് ചൂണ്ടിക്കാട്ടിയാവും പ്രതിഭ സുഖ് വിന്ദറിന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി അടക്കുക.
പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രിയെ മുഖ്യമന്ത്രി പദത്തിൽ പ്രതിഷ്ടിക്കാനാണ് മറ്റൊരു മുറവിളി. നാല് തവണ എംഎൽഎയായ മുകേഷ് അഗ്നിഹോത്രിയെ സംസ്ഥാന കോൺഗ്രസിലെ അനിഷേധ്യ നേതാവായാണ് കണക്കാക്കുന്നത്. വീർഭദ്ര സിംഗിനോട് വിധേയത്വം പുലർത്തുന്ന ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ മുകേഷിനുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിൽ നിയമസഭയിൽ ശക്തമായ നിലപാട് കാഴ്ചവച്ചയാളാണ് താനെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഇവരെ കൂടാതെ മുൻ പിസിസി അദ്ധ്യക്ഷൻ കുൽദീപ് സിംഗ് റാത്തോഡിന്റെ പേരും മുഖ്യമന്ത്രി പദത്തിലേക്കായി ഉയർന്ന് കേൾക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിഭാഗീയതയുള്ള പാർട്ടിയെ ഒരുമിച്ച് കൊണ്ടുവന്നത് താനാണെന്ന് അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ചമ്പയിലെ ഡൽഹൗസി മണ്ഡലത്തിൽ നിന്നും ആറു തവണ എംഎൽഎ ആയ ആഷ കുമാരി,മുതിർന്ന നേതാവായ താക്കൂർ കൗൾ സിംഗ് എന്നിവരും മുഖ്യമന്ത്രിയാവാൻ യോഗ്യരെന്നാണ് കോൺഗ്രസ് പക്ഷം.
അതേസമയം മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകൾക്കായി ഇന്ന് വിജയിച്ച സ്ഥാനാർത്ഥികളുടെ യോഗം നേതൃത്വം വിളിച്ച് ചേർത്തിരുന്നു. യോഗത്തിന് ശേഷം തീരുമാനം ഹൈക്കമാൻഡിന് വിടുന്നതായി നേതാക്കൾ വ്യക്തമാക്കി. ദേശീയ നേതൃത്വത്തിന്റെ ഇടപെടലാണ് തീരുമാനം വൈകുന്നതിന് കാരണമെന്നാണ് വിവരം.
Comments