ഷിംല; മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഹിമാചൽ കോൺഗ്രസിലെ തർക്കം അതിരുവിടുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗിന്റെ അനുയായികൾ എഐസിസി നിരീക്ഷകരുടെ വാഹനം തടഞ്ഞു. പ്രതിഭയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാഹനം തടഞ്ഞത്. എഐസിസി നിരീക്ഷകൻ ഭൂപേഷ് ഭാഗലിന്റെ വാഹനമാണ് പ്രതിഭയുടെ അനുനായികൾ തടഞ്ഞത്.
അതേസമയം കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ സുഖ് വിന്ദർ സിംഗ് സുഖുവിന് പിന്തുണയുമായി കൂടുതൽ എംഎൽമാർ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ പരിപൂർണ്ണ പിന്തുണയുള്ള സുഖ് വിന്ദറിന് 21 എംഎൽഎമാരാണ് പിന്തുണ പ്രഖ്യാപിച്ചത്. 15 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് പ്രതിഭയുടെ അവകാശവാദം. മകൻ വിക്രമാദിത്യ സിംഗിനൊപ്പമാണ് അവർ യോഗത്തിനെത്തിയത്. പ്രതിഭയ്‌ക്ക് മുഖ്യമന്ത്രി പദം നൽകണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ പിസിസി ആസ്ഥാനത്തും മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിംലയിലെ ഒബ്‌റോയ് ഹോട്ടലിന് പുറത്ത് ഛത്തീസ്ഗഢ് മുഖ്യമന്ത്രി കൂടിയായ പാർട്ടി നിരീക്ഷകൻ ഭൂപേഷ് ഭാഗലിന്റെ വാഹനം ഇവർ തടഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ട് അണികളെ ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് വാഹനത്തിന് വഴിയൊരുക്കിയത്.
നേരത്തെ സംസ്ഥാനത്തെ പാർട്ടി ചുമതലയുളള രാജീവ് ശുക്ലയും നിരീക്ഷകരായ ഭൂപേഷ് ഭാഗലും ഭൂപീന്ദർ സിംഗ് ഹൂഡയും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ രാജ്ഭവനിൽ സന്ദർശിച്ച് സർക്കാർ രൂപീകരണ നീക്കം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നിയമസഭാ കക്ഷി യോഗം വിളിച്ചെങ്കിലും തർക്കങ്ങളെ തുടർന്ന് വൈകിട്ട് ആറ് മണിയിലേക്ക് മാറ്റി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ തർക്കമില്ലെന്നാണ് രാജീവ് ശുക്ലയുടെ വാദം. നിയമസഭാ കക്ഷിയിൽ വോട്ടിംഗ് വേണ്ടി വരില്ലെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡാണ് കൈക്കൊളളുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാകക്ഷി യോഗത്തിന് മുന്നോടിയായി ഗവർണറെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഭാ സിംഗിനെയും സുഖ്വിന്ദർ സുഖുവിനെയും കൂടാതെ മുൻ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിയും മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നവരുടെ കൂട്ടത്തിലുണ്ട്.അതേസമയം വീരഭദ്ര സിംഗിന്റെ പാരമ്പര്യത്തെ കോൺഗ്രസിന് അവഗണിക്കാനാവില്ലെന്ന പ്രതിഭയുടെ വാദത്തെ എങ്ങനെ തടുക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് നേതാക്കൾ. അണികളെ രംഗത്തിറക്കി കസേര ഉറപ്പിക്കാൻ പ്രതിഭ നടത്തുന്ന നീക്കവും നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്. നിലവിൽ മണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായ പ്രതിഭ മുഖ്യമന്ത്രിയാവാൻ എംപി സ്ഥാനം രാജി വയ്‌ക്കേണ്ടി വരും. മകന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി രംഗം തണുപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
Comments