കോട്ടയം: ലഹരി മാഫിയയുടെ ശല്യം കാരണം വ്യവസായം ഉപേക്ഷിക്കാനൊരുങ്ങി പ്രവാസി വ്യവസായി ജോർജ് വർഗീസ്. പ്രാദേശിക ലഹരിസംഘത്തിന്റെ അക്രമവും ഭീഷണിയും സഹിക്കാനാവാതെയാണ് ജോർജ് വർഗീസ് വ്യവസായം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. അതിരമ്പുഴയിലുള്ള കള്ള് ഷാപ്പിനും അതിനോട് അനുബന്ധിച്ചുള്ള റെസ്റ്ററന്റിനും ആണ് പൂട്ട് വീഴാൻ പോകുന്നത്. ലഹരി സംഘത്തിന്റെ ഉപദ്രവത്തെക്കുറിച്ച് തെളിവടക്കം നൽകി പരാതിപ്പെട്ടിട്ടും ഇടപെടാൻ പരിമിതിയുണ്ടെന്നാണ് പോലീസ് നൽകുന്ന വിശദീകരണമെന്ന് പ്രവാസി വ്യവസായി ആരോപിക്കുന്നു.
സംഘം ചേർന്ന് വരുന്ന ലഹരിമാഫിയയിലെ ആളുകൾ കള്ള് ഷാപ്പിലെത്തി അവിടെ ഇരുന്ന് കഞ്ചാവ് വലിക്കുകയും ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ഷാപ്പിലെത്തുന്ന മറ്റുള്ളവരെ അസഭ്യം പറയുകയും ചെയ്യാറുണ്ടെന്ന് ജോർജ് വർഗീസ് കുറ്റപ്പെടുത്തു. ഗുണ്ടാ ആക്ടിൽപ്പെട്ട് ജയിലിലുള്ള ക്രിമിനലുകളുടെ സുഹൃത്തുക്കളും സംഘങ്ങളുമാണ് സ്ഥിരമായി ഷാപ്പിൽ വന്ന് ശല്യമുണ്ടാക്കുന്നതെന്ന് വ്യവസായി കുറ്റപ്പെടുത്തുന്നു.
ഒരു മാസം മൂന്നും നാലും തവണ ആക്രമണമുണ്ടായിട്ടും പോലീസ് കണ്ണടയ്ക്കുകയാണെന്ന് ജോർജ് വർഗീസ് പറയുന്നു. പോക്കറ്റിലിരുന്ന പണം പിടിച്ചു പറിച്ചത് ചോദ്യം ചെയ്തിന് ഒരാളെ ഒരു സംഘമാളുകൾ വളഞ്ഞിട്ട് കള്ള് കുപ്പിക്ക് ആക്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ലഹരിമാഫിയയുടെ ശല്യം സഹിക്കവയ്യാതെ ലക്ഷങ്ങൾ മുടക്കി നാട്ടിൽ ആരംഭിച്ച വ്യവസായം പൂട്ടിക്കെട്ടി വിദേശത്തേക്ക് മടങ്ങാനാണ് അദ്ദേഹം ആലോചിക്കുന്നത്.
Comments