പത്തനംതിട്ട : വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ പിടിയിൽ. പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കൽ സജികുമാർ (മണവാളൻ സജി47) ആണ് അറസ്റ്റിലായത്. വിവാഹ വെബ്‌സൈറ്റിലെ പരസ്യം കണ്ട്, ആളുകളെ വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ രീതി.
ആളുകളുമായി ബന്ധം സ്ഥാപിച്ച ശേഷം ഉയർന്ന ജോലിയാണെന്നും നല്ല സാമ്പത്തികമുണ്ടെന്നും പറഞ്ഞത് വിശ്വസിപ്പിച്ചാണ് മണവാളൻ സജി തട്ടിപ്പ് നടത്താറുള്ളത്. മാവേലിക്കര സ്വദേശിനിയായ യുവതിയാണ് സജിക്കെതിരെ പരാതി നൽകിയത്. തന്റെ ആഡംബര കാർ അപകടത്തിൽ പെട്ടുവെന്നും തകരാർ പരിഹരിക്കാൻ രണ്ടര ലക്ഷം രൂപ വേണമെന്നും ഇയാൾ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവതി പണം അയച്ചുനൽകി. പണം ലഭിച്ചതിന് ശേഷം ഇയാൾ തന്നെ വിളിക്കുന്നതും സന്ദേശമയക്കുന്നതും നിർത്തിയെന്ന് യുവതി പോലീസിൽ പരാതി നൽകി. സജിയെ ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നാണ് യുവതി പറയുന്നത്.
സജികുമാർ യുവതിക്ക് അയച്ചുകൊടുത്ത ചിത്രത്തിലെ ടീ ഷർട്ടിൽ രേഖപ്പെടുത്തിയ ഹോട്ടലിന്റെ പേരാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. ഈ ഹോട്ടൽ കണ്ടെത്തി പ്രതിയെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ നാട്ടകം സ്വദേശിനിയായ മറ്റൊരു യുവതിക്കൊപ്പം താമസിക്കുകയാണെന്ന് കണ്ടെത്തി. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലും ഇയാൾ വിവാഹ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
Comments