ധാക്ക: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യ 2 ന് 258 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്‌സിലെ 404 അടക്കം ഇന്ത്യ ബംഗ്ലാദേശിന് മുന്നിൽ 513 റൺസിന്റെ വിജയ ലക്ഷ്യമാണ് ഉയർത്തിയിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സിൽ 150ൽ എല്ലാവരും പുറത്തായ ബംഗ്ലാദേശ് രണ്ടു ദിവസം ബാക്കിനിൽക്കേ സമനിലപിടിക്കാനാകും ശ്രമിക്കുക.
തന്റെ ആദ്യ ടെസ്റ്റ് സെഞ്ചറി(110)നേടി തിളങ്ങിയ ശുഭ്മാൻ ഗില്ലും തന്റെ തന്നെ സെഞ്ച്വറി നേട്ടത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുമായി (102 നോട്ടൗട്ട്) ചേതേശ്വർ പൂജാര യുമാണ് രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയുടെ ലീഡ് 500 ലേയ്‌ക്ക് എത്തിച്ചത്.
രണ്ടാം ഇന്നിംഗ്‌സിൽ കെ.എൽ.രാഹുൽ (23) വേഗം പുറത്തായ ശേഷം രണ്ടാം വിക്കറ്റിൽ ഗില്ലും പൂജാരയും ചേർന്ന് 113 റൺസാണ് കൂട്ടിച്ചേർത്തത്. 50-ാം ഓവറിൽ 110 റൺസെടുത്തു നിൽക്കേയാണ് ഗില്ലിനെ മെഹ്ദി മിറാസാണ് പുറത്താക്കിയത്. പത്തു ഫോറുകളും 3 സിക്‌സറുകളും അടക്കം 152 പന്തിലാണ് ഗില്ല് 110 റൺസെടുത്ത് മടങ്ങിയത്. ആദ്യ ഇന്നിംഗ്‌സിൽ 10 റൺസിന് സെഞ്ച്വറി നഷ്ടമായ പൂജാര വിമർശകരുടെ വായടപ്പിച്ചാണ് രണ്ടാം ഇന്നിംഗ്‌സിൽ ആ കുറവ് നികത്തിയത്. ഒരറ്റത്ത് 19 റൺസുമായി വിരാട് കോഹ്ലി നിൽക്കേയാണ് 130 പന്തിൽ 13 ബൗണ്ടറികളുമായി പൂജാര പുറത്താകാതെ 102 റൺസ് നേടിയത്.
Comments