സിഡ്നി: ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ ബിഗ് ബാഷ് ലീഗിൽ പിറന്നു. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ സിഡ്നി തണ്ടേഴ്സാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഈ നാണക്കേടിന് ഉടമകളായത്. സ്ട്രൈക്കേഴ്സ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തണ്ടേഴ്സ് 5.5 ഓവറിൽ 15 റൺസിന് പുറത്താവുകയായിരുന്നു. പവർപ്ലേ പോലും പൂർത്തിയാകുന്നതിന് മുൻപേയായിരുന്നു സ്വന്തം ആരാധകർക്ക് മുന്നിൽ ടീമിന്റെ ദയനീയ പ്രകടനം.
അലക്സ് ഹെയ്ൽസ്, റിലീ റൂസ്സോ, ഡാനിയൽ സാംസ് തുടങ്ങിയ അന്താരാഷ്‌ട്ര ബാറ്റർമാർ അടങ്ങുന്ന ടീമിനാണ് ഈ ഗതികേട്. ടൂർണമെന്റിൽ രണ്ടാമത്തെ മത്സരം കളിക്കുന്ന തണ്ടേഴ്സ് ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു.
4 റൺസ് എടുത്ത ബ്രണ്ടൻ ഡോഗട്ടാണ് സിഡ്നി തണ്ടേഴ്സിന്റെ ടോപ് സ്കോറർ. ടീമിലെ അഞ്ച് പേർ പൂജ്യത്തിന് പുറത്തായി. 2.5 ഓവറിൽ 3 റൺസിന് 5 വിക്കറ്റ് വീഴ്‌ത്തിയ ഹെൻറി തോൺടണാണ് തണ്ടേഴ്സിന് ഏറ്റവും കൂടുതൽ പ്രഹരമേൽപ്പിച്ചത്. വേസ് അഗർ 2 ഓവറിൽ 6 റൺസിന് 4 വിക്കറ്റ് വീഴ്‌ത്തി.
ചെക്ക് റിപ്പബ്ലിക്കിനെതിരെ തുർക്കി നേടിയ 21 റൺസായിരുന്നു ട്വന്റി 20 ക്രിക്കറ്റിൽ ഇതിന് മുൻപത്തെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ.
Comments