ഇസ്ലാമാബാദ് : പാകിസ്താനിലെ പോലീസ് സ്റ്റേഷൻ പിടിച്ചെടുത്ത് താലിബാൻ. ഖൈബർ പഖ്തൂൺഖ്വയിലെ സ്റ്റേഷൻ കയ്യടക്കിയ താലിബാൻ, കൊടും ഭീകരരെ മോചിപ്പിച്ചു. തെഹ്രീര്‍ ഇ താലിബാൻ പാകിസ്താൻ ഭീകരർ ബന്നു കണ്ടോൺമെന്റിലേക്ക് നുഴഞ്ഞുകയറി സ്റ്റേഷൻ ആക്രമിക്കുകയായിരുന്നുവെന്ന് പാക് പോലീസ് അറിയിച്ചു. ഇവർ കൊടും കുറ്റവാളികളെ മോചിപ്പിക്കുകയും ചെയ്തു. താലിബാൻ ഭീകരർ പ്രദേശം കൈയ്യടക്കി വച്ചിരിക്കുകയാണെന്നാണ് വിവരം.
ഭീകരർ പുറത്ത് നിന്ന് ആക്രമിച്ചതാണോ അതോ സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ നിന്ന് സ്ഫോടക വസ്തുക്കൾ തട്ടിയെടുത്തതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരരെ പിടികൂടിയതായി റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റന്റ് ബാരിസ്റ്റർ മുഹമ്മദ് അലി സെയ്ഫ് പറഞ്ഞു.
തീവ്രവാദ വിരുദ്ധ വകുപ്പിലെ (സിടിഡി) സുരക്ഷാ ഉദ്യോഗസ്ഥരെ താലിബാൻ ബന്ദികളാക്കിയിട്ടുണ്ട്.
അവിടെ നിന്ന് പുറത്തുവിട്ട വീഡിയോയിൽ, ഒമ്പത് പോലീസ് ഉദ്യോഗസ്ഥർ തടവിലാണെന്നും ബന്ദികളെ മോചിപ്പിക്കണമെങ്കിൽ വിമാനമാർഗ്ഗം അഫ്ഗാനിസ്ഥാനിലേക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള സൗകര്യം ഒരുക്കണമെന്നും ഭീകരർ ആവശ്യപ്പെട്ടു.
ഞായറാഴ്ച പുലർച്ചെ തെക്കൻ വസീറിസ്ഥാൻ ജില്ലയുടെ അതിർത്തിയിലുള്ള ലക്കി മർവാട്ടിലെ പോലീസ് സ്റ്റേഷൻ തീവ്രവാദികൾ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് വീണ്ടും പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തുന്നത്.
Comments