ജയ്പൂർ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രാജ്സ്ഥാന് മേൽക്കൈ. ആദ്യ ഇന്നിംഗ്‌സിൽ 306 റൺസിന് പുറത്തായി 31 റൺസിന്റെ ലീഡ് വഴങ്ങേണ്ടിവന്ന കേരളത്തിനെതിരെ ആതിഥേയർ 5 ന് 278 എന്ന നിലയിലാണ്. തുടർച്ചയായി രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി യോടെ ദേശീയ താരം ദീപക് ഹൂഡയും(106) കുനാൽ റാത്തോഡും(48) ക്രീസിലുണ്ട്.
മൂന്നാം ദിനത്തിൽ 8 ന് 268 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് പക്ഷെ 38 റൺസ് കൂടി മാത്രമേ ചേർക്കാനായുള്ളൂ. സെഞ്ച്വറി നേടിയ സച്ചിൻ ബേബി 139 റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി അങ്കിത് ചൗദ്ധരി 5 വിക്കറ്റ് നേട്ടം കൊയ്തു.
രണ്ടാം ഇന്നിംഗ്‌സിൽ മുൻനിരക്കാരെ അതിവേഗം പവലിയനിലെത്തിച്ച് ജലജ് സക്‌സേന കേരളത്തിനായി വീണ്ടും തിളങ്ങിയതോടെ രാജസ്ഥാൻ ഒരു ഘട്ടത്തിൽ 4ന് 94 എന്ന നിലയിലേയ്‌ക്ക് വീണു. എന്നാൽ മദ്ധ്യനിരയിൽ 122 പന്തിൽ 106 റൺസുമായി ദീപക് ഹൂഡ ടീമിനെ തകർച്ചയിൽ നിന്നും ഭേദപ്പെട്ട സ്‌കോറിലേയ്‌ക്ക് എത്തിക്കുകയായിരുന്നു. ഹൂഡ തന്റെ ക്ലാസ് ഇന്നിംഗ്‌സ് പുറത്തെടുത്തപ്പോൾ കുനാൽ സിംഗ് 48 റൺസെടുത്ത് മികച്ച പിന്തുണ നൽകി.
യാഷ് കോത്താരി(24), മഹിപാൽ ലോംറോർ(0), സൽമാൻ ഖാൻ(0) എന്നിവരെയാണ് ജലജ് സക്‌സേന വീഴ്‌ത്തിയത്. മികച്ച ചെറുത്തു നിൽപ്പോടെ അർദ്ധസെഞ്ച്വറി നേടിയ അഭിജീത് തോമർ(68) ജോസഫിന്റെ പന്തിൽ പുറത്തായി. നായകൻ അശോക് മീനാരിയയെ(19) ബേസിൽ തമ്പിയും പുറത്താക്കി.
നാളെ ഒരു ദിവസം മാത്രം കളി അവശേഷിക്കേ രാജസ്ഥാൻ 309 റൺസ് ലീഡാണ് അടിച്ചെടുത്തിരിക്കുന്നത്. കേരളത്തിന് മുന്നിൽ 400 റൺസെങ്കിലും വിജയലക്ഷ്യം വയ്‌ക്കാനാകും ആതിഥേയർ ശ്രമിക്കുക.















