കൊച്ചി:ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 എഡിഷനിലേക്കുള്ള താരലേലം നാളെ കൊച്ചിയിൽ നടക്കും. ക്രൗൺ പ്ലാസ ഹോട്ടലിലെ ലേല തട്ടിൽ ലോകോത്തര താരങ്ങൾ ക്കൊപ്പം 10 മലയാളികളും വമ്പൻ ടീമുകളിലേക്ക് ചേക്കേറാനുള്ള ഭാഗ്യവിളികൾക്കായി കാതോർക്കും. 405 താരങ്ങളിൽ നിന്നുള്ളവരെയാണ് നാളെ പത്തു ഫ്രാഞ്ചൈസികൾക്ക് കയ്യിലെ തുക അനുസരിച്ച് സ്വന്തമാക്കാൻ അവസരം ലഭിക്കുക.
വിദേശ താരങ്ങളായ ബെൻ സ്റ്റോക്സ്, സാം കറൻ, കാമറൂൺ ഗ്രീൻ, നിക്കോളാസ് പൂരൻ, റിലീ റൂസോ എന്നിവർ നാളത്തെ ശ്രദ്ധാകേന്ദ്രമാകുന്നവരാണ്. ഇവർക്കൊപ്പം ദേശീയ താരം മായങ്ക് അഗർവാളും ഹാരിസ് ബ്രൂക്കും പ്രധാന ടീമുകൾ സ്വന്തമാക്കാൻ കൊതിക്കുന്ന താരങ്ങളാണ്. കഴിഞ്ഞ സീസൺ വരെ മുംബൈയിൽ തിളങ്ങിയ പൊള്ളാർഡും ചെന്നൈ യുടെ വിജയ ശില്പികളിലൊരാളായിരുന്ന ഡെയ്ൻ ബ്രാവോയും കളമൊഴിഞ്ഞതോടെ പകരക്കാർ ആരാകും എന്നതും നാളെ അറിയാം.
നാളെ ലേലത്തറയിൽ ടീമുകൾക്ക് മുന്നിലേയ്‌ക്ക് വരുന്നതിൽ 61 പേർ മികച്ച ബാറ്റർമാരാണ്. 155 ഓൾറൗണ്ടേഴ്‌സും 58 വിക്കറ്റ് കീപ്പർമാരും 131 ബൗളർമാരും ഭാഗ്യവിളികൾക്കായി കാത്തിരിക്കുന്നു. ഇത്തവണ ഭാഗ്യവിളികൾക്കായി കാത്തുനിൽക്കുന്നതിൽ പത്തുപേർ മലയാളികളാണ്. അതിൽ ഏറെ പ്രധാനം യുഎഇ ദേശീയ ടീമിന്റെ നായകനും മറ്റൊരു താരവും മലയാളികളായി ഐപിഎൽ പട്ടികയിലെത്തി എന്നതാണ്. നായകൻ റിസ്വാനും ബാസിൽ ഹമീദുമാണ് മലയാളികളായിട്ടും മറ്റൊരു രാജ്യത്തിന്റെ കുപ്പായത്തിൽ ഐപിഎല്ലിലേയ്‌ക്ക് എത്തുന്നത്.ഇവർക്കൊപ്പം വൃത്യു അരവിന്ദ്, കാർത്തിക് മെയ്യപ്പൻ, അയാൻ അഫ്‌സൽ ഖാൻ, അലിഷാൻ ഷറഫൂ എന്നീ യുഎഇ താരങ്ങളും ലേലത്തിനായി പരിഗണിക്ക പ്പെട്ടവരിലുണ്ട്.















