തിരുവനന്തപുരം: പോക്സോ കേസിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കൂട്ടനടപടിയുമായി സിപിഎം. നേതാക്കളെ സ്ഥാനത്തു നിന്നും നീക്കുകയും, തരംതാഴ്ത്തുകയും ചെയ്തു. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്കെതിരെയാണ് നടപടി.
വിളവൂർക്കൽ ലോക്കൽ സെക്രട്ടറി മലയം ബിജുവുൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മലയം ബിജുവിനെ സ്ഥാനത്ത് നിന്നും നീക്കി. താക്കീതും നൽകിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയംഗം ജെ.എസ് രഞ്ജിത്തിനെ തരംതാഴ്ത്തി. മറ്റ് രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും താക്കീത് ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ ജിനേഷിന്റെ കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും വിമർശനം ഉണ്ട്.
കഴിഞ്ഞ ദിവസമാണ് ജിനേഷ് ഉൾപ്പെടെ ആറ് പ്രതികളെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇത് സംഘടനയ്ക്കും സിപിഎമ്മിനും വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. കഞ്ചാവ് ബോയ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചാണ് ജിനേഷും സംഘവും പീഡിപ്പിച്ചത്. പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ജിനേഷ് മൊബൈലിലും പകർത്തി. ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ പരിപാടികളിൽ സജീവമായ ജിനേഷ് എംഡിഎംഎ ഉൾപ്പെടെുയള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ട്.
അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘടനയ്ക്കുള്ളിൽ നടപടികൾ തുടരുകയാണ്. ലഹരിവിരുദ്ധ ക്യാമ്പെയ്ന് ശേഷം ബാറിൽ കയറി മദ്യപിച്ച നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു.
Comments