പത്തനംതിട്ട: കഠിന വ്രതാനുഷ്ഠാനങ്ങളോടെ ശരണ മന്ത്രങ്ങൾ ഉയർന്ന മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം. മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഡിസംബർ 30നാണ് വീണ്ടും തുറക്കുക. മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ച ഇന്ന് അയ്യപ്പന് തങ്ക അങ്ക ചാർത്തി മണ്ഡലപൂജ നടന്നു. തുടർന്ന് രാത്രി ഹരിവരാസനം പാടി ഭഗവാനെ യോഗ നിദ്രയിൽ ഉറക്കിയാണ് ശബരിമല നട അടച്ചത്.
ലക്ഷക്കണക്കിന് വിശ്വാസികൾ എത്തിച്ചേർന്ന് ഭക്തിസാന്ദ്രമായ ശബരിമലയിൽ 41 ദിവസത്തെ മണ്ഡലകാല തീർത്ഥാടനത്തിനാണ് ചൊവ്വാഴ്ചയോടെ പരിസമാപ്തിയായത്. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കൊറോണ നിയന്ത്രണങ്ങളില്ലാതെ ഭക്തജനപ്രവാഹം അഭൂതപൂർവമായി വർധിച്ച തീർത്ഥാടന കാലത്തിനായിരുന്നു അയ്യപ്പസന്നിധി ഇക്കുറി സാക്ഷ്യം വഹിച്ചത്. ഇനി മകരവിളക്ക് ഉത്സവത്തിനായുള്ള കാത്തിരിപ്പാണ്.
ശബരീശന് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചൊവ്വാഴ്ച ഉച്ചയ്‌ക്കായിരുന്നു നടന്നത്. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിച്ചു. തങ്ക അങ്കി ചാർത്തിയ അയ്യനെ കണ്ട സായൂജ്യവുമായാണ് അയ്യപ്പന്മാർ മലയിറങ്ങിയത്. വൈകിട്ട് പത്തുമണിയോടെയായിരുന്നു ഹരിവരാസനം പാടി നട അടച്ചത്.
2023 ജനുവരി 14ന് നടക്കുന്ന മകരവിളക്കിനും വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇത്തവണ നടവരവിൽ നിന്നും റെക്കോർഡ് വരുമാനമാണ് ദേവസ്വം ബോർഡിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്. മണ്ഡലകാലയളവിൽ നടവരവായി മാത്രം 223 കോടി രൂപ ലഭിച്ചു. 30 ലക്ഷം പേർ ദർശനം നടത്തിയെന്നാണ് കണക്ക്.
Comments