തിരുവനന്തപുരം: പിഎഫ്ഐ ഭീകരർക്കെതിരായ എൻഐഎ റെയ്ഡ് വിവരങ്ങൾ കേരളപോലീസ് ചോർത്തിയെന്ന് കേന്ദ്ര ഇന്റലിജൻസ്. തിരുവന്തപുരം,പത്തനംതിട്ട,തുടങ്ങിയ മൂന്ന് ജില്ലകളിൽ വിവരങ്ങൾ ചോർന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജൻസ് റിപ്പോർട്ട് കൈമാറി. കേരളപോലീസിനെതിരെ ഗുരുതരമായ കണ്ടെത്തലാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നത്. നേരത്തെ തന്നെ, കേരളപോലീസിൽ ഭീകരബന്ധമുള്ള നിരവധി ആളുകൾ ഉണ്ടെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇപ്പോഴതിന്റെ പ്രത്യക്ഷമായ സൂചനകളാണ് റെയ്ഡ് വിവരം ചോർത്തിയതിലൂടെ പുറത്തായിരിക്കുന്നത്. അതീവഗൗരവത്തോടെ എൻഐഎ പോപ്പുലർഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കൾക്കെതിരെ നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ കൃത്യമായി ഭീകരർക്ക് എത്തിച്ചു നൽകിയെന്നാണ് ഐബി കണ്ടെത്തിയിരിക്കുന്നത്.
പരിശോധന നടത്തുന്ന സ്ഥലവും സമയവും കേരള പോലീസിനെ അറിയിച്ചിരുന്നില്ലെങ്കിലും പരിശോധന നടത്തുമെന്ന് വിവരം എൻഐഎ അറിയിച്ചിരുന്നു ഈ വിവരമാണ് കേരള പോലീസ് വിഭാഗം ഭീകരർക്ക് ചോർത്തി നൽകിയത്. പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി പത്തനംതിട്ട സ്വദേശി നിസാർ, രണ്ടുദിവസത്തിനകം വലിയ വാർത്തകൾ ഉണ്ടാകുമെന്ന് ചില മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇയാളുടെ വീട്ടിലും ഇന്നലെ എൻഐഎ പരിശോധനയ്ക്ക് എത്തിയിരുന്നു.
ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ എത്തുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപാണ് വീട്ടിൽനിന്ന് ഭീകരരെല്ലാവരും മാറിയത്. തിരുവനന്തപുരത്തുൾപ്പെടെ എൻഐഎ സംഘം വരുന്നതിനുമുൻപ് ഭീകരരുടെ വീടുകൾക്ക് സമീപം മാദ്ധ്യമപ്രവർത്തകരും എത്തിയിരുന്നു. പോലീസിൽ നിന്ന് കൃത്യമായി വിവരങ്ങൾ ചേർന്നതിന്റെ സൂചനയാണിത്.
പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ ചുമത്തിരിക്കുന്ന കേസുകളിൽ ഭീകരരെ സഹായിച്ച ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ ശുപാർശയെന്നാണ് വിവരം. ഈ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഭീകരബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്ന മൃദു സമീപനം അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അതുകൊണ്ടുതന്നെ ഭീകരർക്ക് വിവരങ്ങൾ ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.
പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ സിപിഎം സ്വീകരിക്കുന്ന അനുകൂല നിലപാട് മറയാക്കിയാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ പെരുമാറുന്നത്. എന്തായാലും വരും ദിവസങ്ങളിൽ സംസ്ഥാന പോലീസിന്റെ രഹസ്യ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നടപടി നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.
Comments