മാളികപ്പുറം ചിത്രത്തിന്റെ തരംഗത്തിലാണ് സിനിമാപ്രേമികൾ. സോഷ്യൽ മീഡിയ മുഴുവൻ മാളികപ്പുറം ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും തീയേറ്റർ അനുഭവങ്ങളുമാണ് മലയാളികൾ പങ്കുവയ്‌ക്കുന്നത്. കേവലം ഉണ്ണിമുകുന്ദൻ എന്ന നടന്റെ ആരാധകർ മാത്രമല്ല, സിനിമാപ്രേമികൾ ഒന്നടങ്കം ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. ഭക്തി മാത്രം പ്രതീക്ഷിച്ച് പോയവർക്ക് ത്രസിപ്പിക്കുന്ന എന്റർടെയ്‌നർ നൽകാൻ മാളികപ്പുറത്തിന് കഴിയുന്നുവെന്നാണ് റിവ്യൂകൾ സൂചിപ്പിക്കുന്നത്. സിനിമ കണ്ട അനുഭവം പങ്കുവച്ച് മറ്റ് നടൻമാരും സംവിധായകരും രാഷ്‌ട്രീയ പ്രമുഖർ പോലും രംഗത്തെത്തുകയാണ്. ഇതിനിടെയാണ് നടനും സംവിധായകനുമായ നാദിർഷായുടെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയാകുന്നത്.
ബുദ്ധിജീവികൾ അല്ലാത്തത് കൊണ്ടാകാം തനിക്കും ഒപ്പമുള്ള സുഹൃത്തുക്കൾക്കും മാളികപ്പുറം ചിത്രം നല്ല ഇഷ്ടമായെന്നാണ് നാദിർഷായുടെ പ്രതികരണം. ”’മാളികപ്പുറം’എന്ന സിനിമ ഇന്നലെ (30.12.22) ഇടപ്പള്ളി വനിത വിനീത തീയേറ്ററിൽ സെക്കൻറ് ഷോ കണ്ടു. ബുദ്ധിജീവികൾ അല്ലാത്തത് കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കൾക്കും നല്ല ഇഷ്ടമായി. റിയലി ഫീൽ ഗുഡ് മൂവീ (ഇതിൽ രാഷ്‌ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട. സിനിമ ഇഷ്ടപ്പെടുന്ന ഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാൽ മതി.)”ഇതായിരുന്നു നാദിർഷായുടെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന് താഴെ നാദിർഷായെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് എത്തുന്നത്. ഒരു പ്രത്യേക വിഭാഗക്കാരെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയുള്ള നീക്കമാണ് നാദിർഷായുടെ പോസ്‌റ്റെന്നായിരുന്നു ഒരു കമന്റ്. എന്നാൽ ഏതൊരു കാര്യവും ചങ്കൂറ്റത്തോടെ പറയുന്നവനാണ് യഥാർത്ഥ കമ്യൂണിസ്റ്റ് എന്ന് നാദിർഷാ മറുപടി നൽകി. സിനിമ കണ്ടുനോക്കി ഇഷ്ടപ്പെട്ടാൽ നല്ലതാണെന്ന് പറയണം, ഇല്ലെങ്കിൽ കൊള്ളില്ലെന്ന് പറയണം, അതല്ലാതെ ജാതിയും മതവും രാഷ്‌ട്രീയവും സിനിമയിൽ കൂട്ടിക്കലർത്തേണ്ട കാര്യമില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം.
Comments