ഈയടുത്ത കാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് മാളികപ്പുറം. പ്രതിദിനം സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പ്രമുഖരും രാഷ്‌ട്രീയക്കാരും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേർ മാളികപ്പുറം സമ്മാനിച്ച ദ്യശ്യാനുഭവത്തെക്കുറിച്ച് വാചാലരാവുകയാണ്. തീയേറ്ററിൽ നിറഞ്ഞ സദസ്സിൽ ചിത്രം കൈയ്യടികൾ വാങ്ങുമ്പോഴും സിനിമയെ ഡീഗ്രേഡ് ചെയ്യാനുള്ള ചില പ്രത്യേക വിഭാഗക്കാരുടെ വിഫലമായ ശ്രമവും പുരോഗമിക്കുന്നുണ്ട്.
ബുദ്ധിജീവികൾ എന്നു സ്വയം വിശേഷിപ്പിക്കുന്ന വിഭാഗത്തിലെ ചിലർക്ക് മാളികപ്പുറമെന്ന ഫീൽ ഗുഡ് എന്റർടെയ്‌നർ ചിത്രത്തെ മനസസ്സുകൊണ്ട് അംഗീകരിക്കാൻ ചെറിയ പ്രയാസമുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞുവെന്ന തീയേറ്റർ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ഇതിനിടെ നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പും ചർച്ചയാവുകയാണ്.
ഇപ്പോൾ ഏതൊരു സിനിമ ഇറങ്ങിയാലും അതൊരു പ്രൊപ്പഗണ്ട മൂവി ആണോ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉണ്ടോ എന്നൊക്കെയാണ് ചർച്ചാ വിഷയങ്ങൾ. കല എന്റെർടെയിൻ ചെയ്യിപ്പിക്കണമെങ്കിൽ കാഴ്ചക്കാർ ഒരു സഹൃദയനായിരിക്കണമെന്നും രചന പറയുന്നു. വിഷ്ണു ശശി ശങ്കർ സംവിധാനവും, അഭിലാഷ് പിള്ള തിരക്കഥയും, പ്രിയ വേണു നീത പിന്റോ എന്നിവർ ചേർന്ന് പ്രൊഡ്യൂസും ചെയ്ത പ്രിയ സുഹൃത്ത് ഉണ്ണി മുകുന്ദൻ പ്രോട്ടഗണിസ്റ്റ് ആയി അഭിനയിച്ച മാളികപ്പുറം എന്ന സിനിമ ഒരു സാധാരണ പ്രേക്ഷകനിൽ നിന്ന് നമ്മെ സഹൃദയൻ ആക്കുന്ന അവസ്ഥയിലേക്കെത്തിക്കുന്ന ഒരു സ്റ്റേറ്റ് ഓഫ് ആർട്ട് ആണെന്നും രചന കൂട്ടിച്ചേർത്തു.
കുട്ടിക്കാലത്ത് ശബരിമലയിലേക്ക് പോയ അനുഭവവും അവർ പങ്കുവച്ചു. 5-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാളികപ്പുറമായതും, ഏട്ടന്റെ കൂടെ അയ്യപ്പനെ കാണാൻ പോയതും, പേട്ട തുള്ളിയതും, വാവര് പള്ളിയിൽ കേറിയതും, അപ്പാച്ചി മേടിലും ഇപ്പാച്ചി മേടിലും അരിയുണ്ട എറിഞ്ഞതും, ശരംകുത്തിയിൽ ശരകോൽ കുത്തിയതും, മാളികപ്പുറത്തെ കണ്ടു തൊഴുതതും, 18 പടി ചവിട്ടി കയറി അയ്യനെ കണ്ടതും എല്ലാം ഇന്നലെ നടന്ന പോലെ ഓർക്കുന്നു. സിനിമയിൽ മാളികപ്പുറം വിളിക്കുന്ന ‘അയ്യപ്പാ’ എന്ന ഓരോ വിളിയിലും അയ്യൻ തന്റെ അകത്താണെന്ന തോന്നലാണ് ഉണ്ടാക്കിയതെന്നും രചന നാരായണൻകുട്ടി പറഞ്ഞു.
സിനിമ പ്രൊപ്പഗണ്ടയാണോയെന്ന വിഷയത്തിലും നടി തന്റെ നിലപാടറിയിച്ചു. ”ഈ സിനിമയിൽ പ്രൊപ്പഗണ്ട ഉണ്ടോ? ഉണ്ട്.. ജീവിത മൂല്യങ്ങളെ പ്രൊപ്പഗേറ്റ് ചെയ്യുന്നുണ്ട്! ഭക്തി എന്ന വികാരത്തെ പ്രൊപ്പഗേറ്റ് ചെയ്യുന്നുണ്ട്! പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉണ്ടോ? ഉണ്ട്.. ഒരു വർഗത്തിനേയോ ജൻഡറിനേയോ സംസ്കാരത്തേയോ ഒഫൻസീവ് ആകുന്നില്ല! എന്നാൽ ഇതിനെല്ലാം അപ്പുറം ഉളള മറ്റൊന്നിനെ ആണ് മാളികപ്പുറം പ്രൊപ്പഗേറ്റ് ചെയ്യുന്നത്.. സ്പിരിച്ച്വൽ കറക്ട്‌നെസ്സ്! ആ കറക്ട്‌നെസ്സ് മാളികപ്പുറത്തിനേകാളും അയ്യപ്പനേക്കാളും ഭംഗിയായി ആർക്കാണ് പറഞ്ഞു തരാൻ സാധിക്കുക!” രചന ചോദിച്ചു. നടിയുടെ കുറിപ്പ് മാളികപ്പുറം ചിത്രത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സെൻസിറ്റീവായുള്ള വിഷയമാണെന്നിരിക്കെ സ്വന്തം നിലപാട് തുറന്നുപറയാൻ നടി കാണിച്ച ആർജവത്തെയും സോഷ്യൽ മീഡിയ പുകഴ്‌ത്തി.
രചനയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മാളികപ്പുറം
ഇപ്പോൾ ഏതൊരു സിനിമ ഇറങ്ങിയാലും അതൊരു പ്രൊപ്പഗാണ്ട മൂവി ആണോ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉണ്ടോ എന്നൊക്കെ ആണ് കൂടുതലായും ചർച്ചാ വിഷയങ്ങൾ. സിനിമ എന്നെ ഇടക്കെങ്കിലും എന്റെർറ്റൈൻ ചെയ്യിപ്പിച്ചോ എന്നതിനേക്കാളും അതിലെ പൊളിറ്റിക്കൽ കറക്ട്നെസ്സിനെ ചോദ്യം ചെയ്യാനുള്ള നല്ല ആവേശമാണ് നമ്മളിൽ പലർക്കും. കല നമ്മളെ എന്റെർടെയിൻ ചെയ്യിപ്പിക്കണമെങ്കിൽ നമ്മൾ ഒരു സഹൃദയനായിരിക്കണം . സാധാരണ ഒരു പ്രേക്ഷകനെക്കാളും ഉയർന്ന സ്ഥാനത്താണ് സഹൃദയൻ ഇരിക്കുന്നത്. കാരണം സമാന ഹൃദയം ഉള്ളവനാണ് സഹൃദയൻ. അതൊരു ക്വാളിറ്റി ആണ് . പ്രേക്ഷകന് ഉണ്ടാകേണ്ടുന്ന ക്വാളിറ്റി . പലപ്പോഴും “not everyones cup of tea” എന്നു പല സിനിമകളേയും കലാരൂപങ്ങളെയും പറ്റി പറയുന്നത് അതുകൊണ്ടാണ് . കഥകളി അതിനൊരു ഉദാഹരണം . എന്നാൽ കഥകളി കണ്ടു കണ്ടു പരിചയം വന്നു വന്നാണ് മിക്ക പ്രേക്ഷകരും സഹൃദയ സ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്.
ഇന്നലെ ഞാൻ കണ്ട , വിഷ്ണു ശശി ശങ്കർ സംവിധാനവും, അഭിലാഷ് പിള്ളൈ തിരക്കഥയും, പ്രിയ വേണു നീത പിന്റോ എന്നിവർ ചേർന്ന് പ്രൊഡ്യൂസും ചെയ്ത പ്രിയ സുഹൃത്ത് ഉണ്ണി മുകുന്ദൻ പ്രോട്ടഗോണിസ്ററ് ആയി അഭിനയിച്ച മാളികപ്പുറം എന്ന സിനിമ ഒരു സാധാരണ പ്രേക്ഷകനിൽ നിന്ന് നമ്മളെ സഹൃദയൻ ആക്കുന്ന അവസ്ഥയിലേക്കെത്തിക്കുന്ന ഒരു സ്റ്റേറ്റ് ഓഫ് ആർട്ട് ആണ് . സിനിമയിലെ മാളികപുറത്തിനോടൊത്തു യാത്ര ചെയ്യുമ്പോൾ ജീവിതത്തിൽ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ പല സന്തോഷങ്ങളിലൂടെയും വിങ്ങലുകളിലൂടേയും ഞാൻ കടന്നുപോയി. 5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ മാളികപ്പുറമായതും, ഏട്ടന്റെ കൂടെ അയ്യപ്പനെ കാണാൻ പോയതും, പേട്ട തുള്ളിയതും, വാവര് പള്ളിയിൽ കേറിയതും , അപ്പാച്ചി മേടിലും ഇപ്പാച്ചി മേടിലും അരിയുണ്ട എറിഞ്ഞതും , ശരംകുത്തിയിൽ ശരകോൽ കുത്തിയതും, മാളികപ്പുറത്തെ കണ്ടു തൊഴുതതും, 18 പടി ചവിട്ടി കയറി അയ്യനെ കണ്ടതും എല്ലാം ഇന്നലെ നടന്ന പോലെ . “അയ്യപ്പാ” എന്ന സിനിമയിലെ മാളികപ്പുറത്തിന്റെ ഓരോ വിളിയിലും അയ്യപ്പൻ എന്റെ അകത്താണെന്ന തോന്നൽ!!! അയ്യപ്പൻ എന്റകത് സ്വാമി എന്റകത് …അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം… തത്വമസി !
അഭിനയിച്ച എല്ലാ നടികളുടേയും നടന്മാരുടേയും ഗംഭീരമായ പ്രകടനം . ഉണ്ണിയുടേത് Unni Mukundan മികച്ച സ്ക്രീൻ പ്രസൻസും ബിഹേവിയറും . കല്ലു മാളികപ്പുറവും(ദേവനന്ദ) പിയൂഷ് സ്വാമിയും(ശ്രീപത്) ഹൃദയത്തിൽ പതിഞ്ഞു. സൈജുവും Saiju Kurup പിഷാരടിയും Ramesh Pisharody രവി അങ്കിളും, ശ്രീജിത്ത് ചേട്ടനും, മനോഹരി അമ്മയും , ആൽഫിയും, രഞ്ജി പണിക്കർ സാറും നിറഞ്ഞു നിന്നു. സമ്പത് റാംജിയുടെ ശരീരവും ശാരീരവും കഥാപാത്രത്തിനു ഉണർവേകിയപ്പോൾ പ്രിയപ്പെട്ട മനോജേട്ടാ Manoj K Jayan താങ്കൾ എന്നും ഒരു അത്ഭുതമാണ് !
ഇനി ആദ്യം പറഞ്ഞ കാര്യത്തിലേക്ക് വരാം … ഈ സിനിമയിൽ പ്രൊപ്പഗാണ്ട ഉണ്ടോ ? ഉണ്ട് … ജീവിത മൂല്യങ്ങളെ propogate ചെയ്യുന്നുണ്ട്! ഭക്തി എന്ന വികാരത്തെ propogate ചെയ്യുന്നുണ്ട്! പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉണ്ടോ ?? ഉണ്ട്.. ഒരു വർഗത്തിനേയോ ജൻഡറിനേയോ സംസ്കാരത്തേയോ ഒഫൻസീവ് ആകുന്നില്ല ! എന്നാൽ ഇതിനെല്ലാം അപ്പുറം ഉളള മറ്റൊന്നിനെ ആണ് മാളികപ്പുറം propogate ചെയ്യുന്നത് … Spiritual Correctness! ആ correctness മാളികപ്പുറത്തിനേകാളും അയ്യപ്പനേക്കാളും ഭംഗിയായി ആർക്കാണ് പറഞ്ഞു തരാൻ സാധിക്കുക !
നാലു വേദങ്ങളും, നാലു വർണ്ണങ്ങളും , നാലുപായങ്ങളും, ആറു ശാസ്ത്രങ്ങളും പടികളായി തീർന്ന ആ പതിനെട്ടു പടികൾക്കും ഉടമയായ, തത്വമസിയുടെ പൊരുൾ സത്യമാക്കുന്ന സത്യസ്വരൂപനായ അയ്യനെ കാണാൻ 50 വയസ്സിന്റെ നാളുകളിലേക്കുള്ള കാത്തിരിപ്പാണ് ഇനി
സ്വാമി ശരണം
രചന നാരായണൻകുട്ടി
Comments