കോഴിക്കോട്: വടകരയിൽ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്സ് ഉടമ രാജനെ(62) പ്രതി തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ എഎസ് മുഹമ്മദ് ഷഫീഖ് (22) പരിചയപ്പെട്ടത് ഗ്രിൻഡർ എന്ന മൊബൈൽ ആപ്പ് വഴി. പുരുഷ സൗഹൃദങ്ങൾക്ക് ഉപയോഗിക്കുന്ന ഈ ആപ്പ് വഴിയാണ് ഷെഫീക്ക് രാജനെ സൗഹൃദവലയത്തിലാക്കുകയും സ്വർണവും പണവും മോഷ്ടിക്കാൻ കൊലപ്പെടുത്തുകയും ചെയ്തത്.
ഇയാൾ മുൻപും സമാനമായ മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ആപ്പുവഴി ദൂരസ്ഥലങ്ങളിലുള്ളവരെ പോലും പരിചയപ്പെടുന്ന പ്രതി, സൗഹൃദവലയിലാക്കിയശേഷം ആദ്യ കൂടിക്കാഴ്ചയിൽ തന്നെ മോഷണം നടത്തി കടന്നുകളയുകയാണ് പതിവ്. എന്നാൽ മോഷണത്തിനായി കൊലപാതകം നടത്തുന്നത് ഇത് ആദ്യമായാണെന്നാണ് പ്രാഥമിക നിഗമനം.
ഡിസംബർ 24 രാത്രിയാണ് വടകര പഴയബസ് സ്റ്റാൻഡിന് സമീപം വനിതാ റോഡിലെ പലചരക്ക് കടയ്ക്കുള്ളിൽ രാജനെ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. ദൃക്സാക്ഷികൾ പോലുമില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായത്. സമീപത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം കേസിൽ നിർണ്ണായക തെളിവായി മാറി. ഷഫീഖ് രാജനെ കണ്ടതും വെള്ളം വാങ്ങുന്നതും ബൈക്കിൽ രക്ഷപ്പെടുന്നതും എല്ലാം സിസിടിവിയിൽ പതിഞ്ഞിരുന്നു.
Comments