ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. സാധാരണക്കാർ മാത്രമല്ല സിനിമാ-രാഷ്‌ട്രീയ മേഖലകളിൽ നിന്നുള്ളവരും ചിത്രത്തെ പുകഴ്‌ത്തി കൊണ്ട് രംഗത്തു വന്നിരുന്നു. നിർമ്മാതാവും നടൻ മമ്മൂട്ടിയുടെ പേഴ്സൺ അസിസ്റ്റന്റുമായ ജോർജ്ജും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലാണ് മാളികപ്പുറം എന്ന ചിത്രത്തിന്റെ സ്ഥാനമെന്ന് ജോർജ്ജ് വിശേഷിപ്പിച്ചു.
‘മാളികപ്പുറം സിനിമയുടെ സ്ഥാനം ഇനി മലയാളസിനിമയുടെ ചരിത്രത്തിലാണ്. ആദ്യമായാണ് ഒരു സിനിമ കണ്ടിട്ട് റോളിംഗ് ടൈറ്റിൽസ് കാണിക്കുമ്പോൾ സീറ്റിൽ നിന്നും എഴുന്നേൽക്കാതെ ഇരുന്നു പോയത്. കണ്ണ് നിറയാതെ കണ്ട് തീർക്കാൻ കഴിയില്ല ഈ സിനിമ. പ്രിയപ്പെട്ടവർ ഒന്നിച്ച സിനിമകൂടിയാണ്. ആന്റോയും വേണുവും ഈ സിനിമ നിർമ്മിക്കാൻ കാണിച്ച ധൈര്യം അത് തന്നെയാണ് ഈ സിനിമയുടെ വിജയവും’.
‘അനിയനെ പോലെ ഞാൻ കാണുന്ന അഭിയുടെ തിരക്കഥ, വിഷ്ണുവിന്റെ സംവിധാനം, ഉണ്ണിയുടെ ഏറ്റവും മികച്ച പ്രകടനം. കുട്ടികൾ, മറ്റു താരങ്ങൾ, രഞ്ജിന്റെ സംഗീതം അങ്ങനെ എല്ലാം കൊണ്ടും ലക്ഷണമൊത്ത സിനിമ. കുടുംബ പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാനുള്ള എന്തോ ഒരു മാജിക് ഈ സിനിമയിലുണ്ട് അത് ഒരു പക്ഷെ സാക്ഷാൽ അയ്യപ്പൻ തന്നെയാകാം. 5 വർഷം നോമ്പ് എടുത്ത് മല ചവിട്ടിയിട്ടുള്ള ആളാണ് ഞാൻ. ആ എനിക്ക് വർഷങ്ങൾക്കു ശേഷം ശബരിമലയിൽ പോയ ഫീൽ തന്നു ഈ സിനിമ. ഒരു ഭക്തി സിനിമയ്‌ക്കു ഉപരി ഒരു പക്കാ മാസ് എന്റർടൈൻമെന്റ് തന്നെയാണ്. തിയേറ്ററിൽ തന്നെ കാണേണ്ട ഒരു വിഷ്വൽ മാജിക് ആണ് മാളികപ്പുറം’ എന്ന് ജോർജ്ജ് ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments