ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസമുണ്ടായ ജോഷിമഠിലെ വിവിധ പ്രദേശങ്ങൾ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സന്ദർശിച്ചു. ജോഷിമഠിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചമോലി ജില്ലയിലെ ജോഷിമഠിൽ 576 വീടുകളിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.
അപകടമേഖലകളിൽ നിന്ന് മുഴുവൻ ജനങ്ങളെയും ഉടൻ ഒഴിപ്പിക്കുമെന്നും ജോഷിമഠ് നഗരത്തിലെ സുരക്ഷിതപ്രദേശത്ത് താത്കാലിക പുനരധിവാസകേന്ദ്രം ഉടൻ നിർമ്മിക്കുമെന്നും അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജോഷിമഠിൽ 576 വീടുകളിലാണ് വിള്ളൽ രൂപപ്പെട്ടത്. 66 കുടുംബങ്ങളെ പ്രദേശത്തുനിന്ന് ഇതിനോടകം മാറ്റിപ്പാർപ്പിച്ചു.
വിള്ളലുകൾ രൂപപ്പെട്ട പ്രദേശങ്ങളിൽ ഭൗമശാസ്ത്രജ്ഞരും ദുരന്തനിവാരണ സേനാംഗങ്ങളും പരിശോധന നടത്തിയിരുന്നു. പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കണമെന്നാണ് സർക്കാർ ഉത്തരവ്. നിർമാണ പ്രവർത്തനങ്ങൾ താങ്ങാനുള്ള മണ്ണിന്റെ ശേഷിക്കുറവാണ് പ്രതിഭാസത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.















