തിരുവനന്തപുരം : കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനത്തു നിന്ന് ശങ്കർ മോഹൻ രാജി വച്ച സംഭവത്തിൽ പ്രതികരണമറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. രണ്ട് അന്വേഷണ കമ്മറ്റികളെ ഇതുമായി ബന്ധപ്പെട്ട് നിയമിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കുട്ടികളും അദ്ധ്യാപകരുമടക്കം നിരവധി ആളുകൾ പരാതി നൽകിയിരുന്നു. ഇത് സമഗ്രമായി പഠിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആദ്യം ഒരു കമ്മീഷനെ നിയമിച്ചു. ഇതിന്റെ സമഗ്രമായ റിപ്പോർട്ട് ലഭച്ചിരുന്നു.
അതേസമയം, മുഖ്യമന്ത്രി നിയോഗിച്ച ഉന്നതതല കമ്മീഷൻ സന്ദർശനം നടത്തുകയും വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. രണ്ട് കമ്മറ്റികളും സമർപ്പിച്ച ഉള്ളടക്കത്തിൽ പരാമർശിച്ചിരിക്കുന്ന വിവരങ്ങൾ ഒന്നാണ്. രണ്ട് ഉന്നതതല കമ്മീഷനുകളും പരിഹാരമാർഗ്ഗങ്ങൾ നിർദേശിച്ചതായി മന്ത്രി പറഞ്ഞു. ഇത് പൂർണ്ണമായും നടപ്പിലാക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുളളത് എന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ശങ്കർ മോഹന് എതിരെ ഉയർന്ന ആരോപണം വാസ്തവമുളളതാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി മന്ത്രി നൽകിയില്ല.
അതേസമയം, കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ രാജി സർക്കാർ സ്വീകരിച്ചു. പുതിയ ഡയറക്ടർക്കായുള്ള സെർച്ച് കമ്മറ്റിയ്‌ക്ക് രൂപീകരണം നൽകി. വി കെ രാമചന്ദ്രൻ, ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ എന്നിവരാണ് കമ്മറ്റിയിലുളളത്.
ജാതി വിവേചനം ഉൾപ്പെടെ ഇൻസ്റ്റിറ്റ്യൂട്ടിൽ എടുത്ത നടപടികൾക്കെതിരെ വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശങ്കർ മോഹന്റെ രാജി. തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നൽകുകയായിരുന്നു.
Comments