ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് 3.62 കോടി രൂപയുടെ ഇടക്കാലാശ്വാസവുമായി ഉത്തരാഖണ്ഡ് സർക്കാർ. വിള്ളലുകൾ രൂപപ്പെട്ട പ്രദേശത്ത് താമസിച്ചിരുന്ന 242 കുടുംബങ്ങൾക്കാണ് ധനസഹായം വിതരണം ചെയ്തത്.
ജോഷിമഠിൽ ദുരന്തത്തിന്റെ ആക്കം വർദ്ധിപ്പിച്ച നീരൊഴുക്കിന് വലിയ തോതിൽ കുറവ് വന്നതായി ദുരന്തനിവാരണ വിഭാഗം സെക്രട്ടറി ഡോ. രഞ്ജിത് കുമാർ സിൻഹ പറഞ്ഞു. ജനുവരി ആറിന്റെ കണക്ക് പ്രകാരം നീരൊഴുക്ക് മിനുട്ടിൽ 540 ആയിരുന്നു. നിലവിൽ അത് 136 ആയി കുറഞ്ഞിട്ടുണ്ട്.
ജോഷിമഠിൽ ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്ക് പ്രകാരം 836 കെട്ടിടങ്ങൾക്ക് വിള്ളൽ വീണിട്ടുണ്ട്. ഗാന്ധി നഗറിൽ ഒന്നും, മനോഹർബാഗിൽ അഞ്ചും സിഗന്ധറിൽ രണ്ടും സുനിലിൽ ഏഴും പ്രദേശങ്ങൾ സുരക്ഷിതമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 274 കുടുംബങ്ങളിൽ നിന്നായി 921 പേരെയാണ് മാറ്റി പാർപ്പിച്ചത്. വീട് വാടകയ്‌ക്ക് എടുക്കുന്നവർക്ക് പ്രതിമാസം 4,000 രൂപ സർക്കാർ നൽകുന്നുണ്ട്. ജോഷിമഠിലെ ദുരിതബാധിതർക്കായി ഉത്തരാഖണ്ഡ് സർക്കാർ 45 കോടിയുടെ പാക്കേജ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Comments