മുംബൈ: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി പ്രിയദർശൻ സംവിധാനം ചെയ്ത ‘അപ്പാത്ത’. ചിത്രത്തിന്റെ ആദ്യപ്രദർശനം കൂടിയാണ് ഫിലിം ഫെസ്റ്റിവലിൽ നടക്കുന്നത്. ദേശീയപുരസ്‌കാര ജേതാവായ പ്രിയദർശൻ സംവിധാനം ചെയ്ത തമിഴ്ചിത്രമാണ് ഇത്. പ്രശസ്ത തെന്നിന്ത്യൻ നടി ഉർവശിയുടെ എഴുന്നൂറാം ചിത്രവും കൂടിയാണ് ‘അപ്പാത്ത’.
‘ഈ മനോഹരമായ അവസരത്തിൽ ഉദ്ഘാടന ചിത്രമായി അപ്പാത്ത തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ട്. ലളിതവും മനോഹരവുമായ ഈ കഥ എന്നിലേക്ക് കൊണ്ടുവന്നതിന് നിർമ്മാതാക്കളായ ജിയോ സ്റ്റുഡിയോസിനും വൈഡ് ആംഗിൾ ക്രിയേഷൻസിനും നന്ദി. ഈ സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ഉർവ്വശിയെ പോലെയുള്ള ഒരു അസാമാന്യ പ്രതിഭയ്‌ക്കൊപ്പം അവരുടെ നാഴികക്കല്ലായ 700-ാം സിനിമയിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്’-അദ്ദേഹം വ്യക്തമാക്കി.
പ്രിയദർശൻ, ദീപ്തി ഗോവിന്ദരാജൻ എന്നിവരുടെ തിരക്കഥയിൽ ഹാർദിക് ഗജ്ജറാണ് അപ്പാത്തയുടെ രചന നിർവഹിച്ചിരിക്കുന്നത്. വളരെ റിയലിസ്റ്റിക് ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഉർവശിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറുമെന്നുള്ള സൂചന.
മാത്രമല്ല ദേശീയ അവാർഡ് ജേതാക്കളായ ഉർവശിയും പ്രിയദർശനും 28 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 1993-ൽ പ്രിയദർശൻ ഒരുക്കിയ മിഥുനം എന്ന ചിത്രത്തിലൂടെയാണ് ഇവർ മുൻപ് ഒന്നിച്ചത്.
എസ്സിഒ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി അപ്പാത്ത ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു. പ്രണയത്തിന്റെയും വളർത്തുമൃഗങ്ങളുമായുള്ള നമ്മുടെ ബന്ധത്തിന്റെയും ഹൃദയസ്പർശിയായ കഥയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 27 മുതൽ 31 വരെ മുംബൈയിൽ വച്ച് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവൽ നടക്കുക. മേളയുടെ ഉദ്ഘാടന ചടങ്ങ് മുംബൈ എൻസിപിഎയിലെ ജംഷഡ് ഭാഭ തിയേറ്ററിൽ നടക്കും. സമാപന ചടങ്ങ് ജനുവരി 31ന് നടക്കും.
ഷൂജിത് സിർകാറിന്റെ സർദാർ ഉദ്ദം, എസ്എസ് രാജമൗലിയുടെ ആർആർആർ, സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്യവാടി, മൃദുൽ ടൂൾസിദാസിന്റെ ടൂൾസിദാസ് ജൂനിയർ തുടങ്ങി 57 ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
Comments