ന്യൂഡൽഹി: ലഷ്‌കർ-ഇ-ത്വായ്ബയുടെ ഉപമേധാവിയെ ആഗോള ഭീകരനായി പട്ടികപ്പെടുത്തയ യുഎൻ രക്ഷാസമിതിയുടെ നടപടിക്ക് പിന്നാലെ അബ്ദുൾ റഹ്‌മാൻ മക്കിയെ യുഎൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി ഇന്ത്യ. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ലഷ്‌കറിന്റെ വിദേശകാര്യ വകുപ്പ് തലവനായും ഷൂറ അംഗമായും പ്രവർത്തിച്ചിട്ടുള്ളയാണ് പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരനായ മക്കിയെന്ന് ഇന്ത്യ വ്യക്തമാക്കി. ജെയുഡി നേതാവ് ഹഫീസ് സയീദിന്റെ ഭാര്യാ സഹോദരനാണ് അബ്ദുൾ മക്കി. കുറഞ്ഞത് ആറ് അപരനാമങ്ങളെങ്കിലും ഇയാൾക്കുണ്ടെന്നാണ് കണ്ടെത്തൽ.
ലഷ്‌കർ ഭീകരൻ അബ്ദുൾ റഹ്‌മാൻ മക്കിയെ ആഗോളഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ യുഎൻ സുരക്ഷാ കൗൺസിലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഭീകര സംഘടനയ്‌ക്ക് വേണ്ടി പണം സ്വരൂപിക്കുന്നതുൾപ്പെടെ നിരവധി ചുമതലകൾ വഹിച്ചിട്ടുള്ള ഭീകരനാണ് മക്കിയെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.
ഐക്യരാഷ്‌ട്രസഭയുടെ അൽ-ഖ്വായ്ദ ഉപരോധ കമ്മിറ്റിയാണ് ആഗോള ഭീകരരുടെ പട്ടികയിൽ മക്കിയെ ഉൾപ്പെടുത്തിയത്. ചൈനയുടെ തടസത്തെ മറികടന്നായിരുന്നു നീക്കം. കഴിഞ്ഞ വർഷം ജൂണിൽ, മക്കിയെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് ഇന്ത്യയും യുഎസും ഐക്യരാഷ്‌ട്രസഭയെ സമീപിച്ചെങ്കിലും ചൈനയായിരുന്നു ഇതിന് തടസം നിന്നിരുന്നത്.
Comments