ന്യൂഡൽഹി: ഇന്ത്യൻ ഊർജ്ജ വാരാചരണം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 6 മുതൽ 8 വരെയാണ് ഊർജ്ജ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഊർജ്ജ ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന കഴിവ് പ്രദർശിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പരമ്പരാഗതവും പാരമ്പര്യേതരവുമായ ഊർജ വ്യവസായ മേഖലയിലെ പ്രമുഖരും നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. ഊർജ പരിവർത്തനത്തിലെ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും. ലോകമെമ്പാടുമുള്ള 30 മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കും.
30000-ത്തിലധികം പ്രതിനിധികളും ആയിരത്തോളം പ്രദർശകരും അഞ്ഞൂറോളം പ്രഭാഷകരും ‘ഇന്ത്യയുടെ ഊർജ്ജ ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തിൽ ചർച്ച നടത്തും. പരിപാടിയിൽ ആഗോള എണ്ണ, വാതക മേഖലയിലെ സിഇഒമാരുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രിയും പങ്കെടുക്കും. ഹരിത ഊർജ മേഖലയിലും അദ്ദേഹം ഒന്നിലധികം സംരംഭങ്ങൾക്ക് തുടക്കമിടും.
ഗ്രീൻ മൊബിലിറ്റി റാലിയും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. ഹരിത ഊർജ സ്രോതസ്സുകളിൽ ഓടുന്ന വാഹനങ്ങളുടെ പങ്കാളിത്തത്തിന് റാലി സാക്ഷ്യം വഹിക്കും. ഹരിത ഇന്ധനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതു വഴി ലക്ഷ്യമിടുന്നത്.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഘട്ടം ഘട്ടമായി നിർത്തലാക്കാനും പദ്ധതികളുണ്ട്.
Comments