ബെംഗളുരു: നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യക്ക് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്ത് മുന്നിൽ നിൽക്കുന്ന മറ്റൊരു മേഖലയാണ് ഗ്രീൻ ഹൈഡ്രജനെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെംഗളുരു സാങ്കേതിക വിദ്യകളുടെ ഉറവിടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഊർജ്ജ ഉത്പാദനരംഗത്ത് ഇന്ത്യയ്ക്ക് സമാനതകളില്ലാത്ത അവസരങ്ങളാണുള്ളത്. ഊർജ സ്രോതസ്സുകളുടെയും ഊർജ പരിവർത്തനത്തിന്റെയും വികസന മേഖലയിൽ ഇന്ത്യ തല ഉയർത്തി നിൽക്കുകയാണെന്നും മോദി അഭിപ്രായപ്പെട്ടു.
കൊറോണ മഹാമാരിയെ രാജ്യം അതിജീവിച്ചതിനെയും മോദി പ്രശംസിച്ചു. ഇന്ന് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾക്ക് പിന്നിൽ ഒന്നിലധികം ഘടകങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 6 മുതൽ 8 വരെ ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യ എനർജി വീക്ക് 2023തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ലോകമെമ്പാടുമുള്ള 30-ലധികം മന്ത്രിമാർ ഇന്ത്യ എനർജി വീക്കിൽ പങ്കെടുക്കും. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30,000-ലധികം പ്രതിനിധികളും 1,000 പ്രദർശകരും 500 പ്രഭാഷകരും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ സന്നിഹിതരാകും. ആഗോള എണ്ണ-വാതക കമ്പനികളുടെ സിഇഒ മാരുമായി ചടങ്ങിൽവെച്ച് പ്രധാനമന്ത്രി സംവദിക്കും.
Comments