തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്‌ജെൻഡറിന് ശിക്ഷ വിധിച്ച് അതിവേഗ കോടതി. ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണാാണ് ശിക്ഷ വിധിച്ചത്. ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു.
2016-ലാണ് കേസിനാസ്പദമായ സംഭവം. ചിറയിൻകീഴ് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെടുകയായിരുന്നു.തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ട് പോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. പ്രതിക്കൊപ്പം പോകാൻ കുട്ടി വിസമ്മതിച്ചെങ്കിലും ഭീഷണിപ്പെടുത്തി കൊണ്ട് പോവുകയായിരുന്നു.
പീഡനവിവരം കുട്ടി കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല. വീണ്ടും പല തവണ സൻജു കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞിരുന്നെങ്കിലും കുട്ടി പോകാൻ തയ്യാറായില്ല. ഫോണിലൂടെ നിരന്തരം സന്ദേശമയക്കുന്നതും സംസാരിക്കുന്നതും കുട്ടിയുടെ അമ്മയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് കുട്ടി ഫോൺ കോളുകൾ ബ്ലോക്ക് ചെയ്തു. പിന്നാലെ സൻജു ഫേസ്ബുക്ക് മെസഞ്ചർ വഴി സന്ദേശം അയക്കുകയയിരുന്നു.
മെസേജുകൾ കണ്ട് സംശയം തോന്നി അമ്മ മറുപടി നൽകി തുടങ്ങിയപ്പോഴാണ് പീഡനവിവരം പുറം ലോകമറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നിർദ്ദേശ പ്രകാരം അമ്മ പ്രതിക്ക് മെസേജുകൾ അയച്ച് തമ്പാനൂരിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയിൽ പ്രതി ട്രാൻസ് വുമണായി മാറി.
Comments