ഇന്ന്, ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറുമായ പദ്മവിഭൂഷൺ പി.പരമേശ്വരന്റെ മൂന്നാം സ്മൃതി ദിനം. തിരുവനന്തപുരം സംസ്‌കൃതി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ചയൻ സംസാരിച്ചു. മുതിർന്ന പ്രചാരകൻ പി.സുരേന്ദ്രൻ, ഡോ. സി.വി. ജയമണി എന്നിവർ പങ്കെടുത്തു.
1927 ഒക്ടോബർ മൂന്നിന് ചേർത്തലയിലാണ് പരമേശ്വർജി എന്ന പി.പരമേശ്വരൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യസത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സ്വർണമെഡലോടെ ബിരുദം പാസായി. സ്വാമി ആഗമാനന്ദന്റെ ശിഷ്യനായി ശ്രീരാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം ശേഷം ആർഎസ്എസ് പ്രചാരകനായി.
1967 മുതൽ 71വരെ ജനസംഘം ദേശീയ സെക്രട്ടറിയും 1971 മുതൽ 77വരെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷനുമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രക്ഷോഭം നയിച്ചതിന് 1975 മുതൽ 77വരെ മിസ തടവുകാരനായി ജയിൽ വാസം അനുഷ്ടിച്ചു. 1977 മുതൽ 1982 വരെ ദൽഹി കേന്ദ്രമായി ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. 1982ൽ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷനായും പ്രവർത്തിച്ചു.
2004ൽ പദ്മശ്രീയും 2018 ൽ പദ്മവിഭൂഷണും നൽകി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു. മാർക്സിൽ നിന്നും മഹർഷിയിലേക്ക്, മാർക്സും വിവേകാനന്ദനും, ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകൻ, സ്വതന്ത്ര ഭാരതം ഗതിയും നിയതിയും, എന്നിവ പ്രധാനകൃതികളാണ്.
2020 ഫെബ്രുവരി ഒൻപതിന് മയ്യന്നൂരിൽ വെച്ച് അന്തരിക്കുകയായിരുന്നു.
Comments