ലണ്ടൻ: ബ്രിട്ടിഷ് ഭരണ കാലത്ത് ഇംഗ്ലീഷുകാർ ഇന്ത്യയിൽ നിന്ന് കടത്തികൊണ്ടുപോയ കോഹിനൂർ രത്‌നം ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ അദ്ദേഹത്തിന്റെ പത്‌നി കാമില അണിയില്ല. 1911-ൽ ജോർജ്ജ് അഞ്ചാമന്റെ കിരീടധാരണ സമയത്ത് പത്‌നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കും. ഈ കിരീടത്തിന്റെ രൂപകൽപനയിൽ മാറ്റം വരുത്തി കോഹിനൂറിന് പകരം കള്ളിനൻ വജ്രക്കല്ലുകൾ പതിപ്പിച്ച് പുതുക്കിയ കീരിടമാകും കാമില ധരിക്കുന്നതെന്ന് ബെക്കിംഗ്ഹാം കൊട്ടാര വൃത്തങ്ങൾ അറിയിച്ചു.
മേയ് 6ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ കാമില കോഹിനൂർ അണിയുമോയെന്ന ആകാംക്ഷയ്‌ക്കാണ് ഇതോടെ അവസാനമായത്. കോഹിനൂർ രത്‌നം ഇന്ത്യയ്‌ക്കു തിരികെനൽകണമെന്ന ആവശ്യം ശക്തമാകുന്നസമയത്ത് വിവാദങ്ങൾ ഒഴിവാക്കാനും ഇന്ത്യയുമായുളള നയതന്ത്ര ബന്ധം ഊട്ടി ഉറപ്പിക്കാനുമാണ് ഈ തീരുമാനം.
1849ൽ ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ നിന്നും കടത്തികൊണ്ട് പോയി വിക്ടോറിയ രാജ്ഞിക്ക് സമ്മാനിച്ചതാണ് 105 കാരറ്റിന്റെ കോഹിനൂർ രത്‌നം. കഴിഞ്ഞ സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരവേളയിൽ മൃതദേഹ വഹിച്ച മഞ്ചത്തിന്റെ മുകളിൽ കോഹിനൂർ പ്രദർശിപ്പിച്ചിരുന്നു. രാജപത്‌നിയെന്ന നിലയിൽ എലിസബത്ത് രാജ്ഞിയുടെ അമ്മ 1937ൽ അണിഞ്ഞ കിരീടത്തിലാണ് ഇപ്പോൾ കോഹിനൂർ ഉള്ളത്.















