തൃശൂർ: സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നതെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. ആകാശ് തില്ലങ്കേരി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ആകാശ് തില്ലങ്കേരിയെ സിപിഎം ഭയക്കുന്നുവെന്നും ആകാശ് ഉൾപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാകണമന്നും സുരേന്ദ്രൻ പറഞ്ഞു.
‘ആകാശ് തില്ലങ്കേരിയും ഗുണ്ടാ സംഘങ്ങളും ഉൾപ്പെട്ട എല്ലാ കേസുകളും ശരിയായി അന്വേഷിക്കണം. വിധി പറഞ്ഞ പല കേസുകളിലും പുനരന്വേഷണവും ആവശ്യമാണ്. ഇതുവരെ പുറത്തു വരാത്തതും അന്വേഷണം പൂർത്തിയായതുമായ പല കേസുകളിലും ഇവർക്ക് പങ്കുണ്ട് എന്നതാണ് പരസ്പരമുള്ള കൊലവിളികളിൽ നിന്നും മനസ്സിലാകുന്നത്. അതിനാൽ ആകാശും സംഘവും ഉൾപ്പെട്ട എല്ലാ കേസുകളിലും പുനരന്വേഷണം ആവശ്യമാണ്’.
‘സി.എം രവീന്ദ്രന്റെ പങ്കാളിത്തം പുറത്തു വന്നിട്ട് ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സിഎം രവീന്ദ്രനാണ് ഇവിടുത്തെ യഥാർത്ഥ സിഎം. ചുവപ്പ് കണ്ട കാള എന്നു പറയുന്നതു പോലെ കറുപ്പ് കണ്ട പിണറായി എന്ന് പറയേണ്ട അവസ്ഥയാണ് കേരളത്തിലുള്ളത്. കറുപ്പ് കണ്ട് എന്തിനാണ് മുഖ്യമന്ത്രി ഓടുന്നത്. ജനങ്ങളെ അദ്ദേഹത്തിന് ഭയമാണ്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് എന്നും സുരേന്ദ്രൻ പറഞ്ഞു’.
Comments