കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന നാഷണൽ ആശുപത്രിയുടെ വാദം തള്ളി കുടുംബം. രേഖകളിൽ ആശുപത്രി അധികൃതർ തിരിമറി നടത്തിയതായി ഇരയായ സജ്‌നയുടെ കുടുംബം ആരോപിച്ചു. ഇടതു കാലിന് ചികിത്സ തേടിയതിന്റെ കൃത്യമായ രേഖകൾ കൈവശമുണ്ട്. ഒരു വർഷമാണ് ഇടതു കാലിന് ചികിത്സിച്ചത്. ഒരു വർഷത്തിലധികമായി ചികിത്സിക്കുന്ന ഡോക്ടറാണ് ഈ പിഴവ് വരുത്തിയത്. എന്നാൽ വിവാദമായപ്പോൾ വലതു കാലിന് കുഴപ്പമുണ്ടെന്ന് വരുത്തിതീർക്കാനാണ് ശ്രമിക്കുന്നതെന്നും കുടുംബം പറഞ്ഞു.
ആശുപത്രി മാനേജ്‌മെന്റ് ചികിത്സരേഖകളിൽ തിരിമറി നടത്തിയെന്നും ആശുപത്രിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സജിനയുടെ മകൾ ഷിംന പറഞ്ഞു. തുടർചികിത്സയ്‌ക്കായി സജിനയെ നാഷണൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി. ബഹിർഷാന്റെ ചികിത്സയിലായിരുന്നു കക്കോടി സ്വദേശിയായ സജിന. വാതിലിന് ഇടയിൽപ്പെട്ട് ഇടത് കാലിനാണ് സജിനക്ക് പരിക്ക് പറ്റിയത്. ശസ്ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് സജിന ആശുപത്രിയിൽ അഡ്മിറ്റ് ആകുകയായിരുന്നു. എന്നാൽ ശസ്ത്രക്രിയക്ക് ശേഷമാണ് പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന കാര്യം സജിന അറിയുന്നത്.
വലത് കാലിനും പരിക്കുള്ളതിനാലാണ് ശസത്രക്രിയ ചെയ്തതെന്നെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ സ്‌കാനിംഗ് റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ മറുപടി നൽകാൻ ഡോക്ടർ തയ്യാറായില്ല. മാനേജ്‌മെൻറുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്നും ബന്ധുക്കളോട് ഡോക്ടർ അഭ്യർത്ഥിച്ചു. തെറ്റുപറ്റിയതായി ഡോക്ടർ പി. ബഹിർഷാൻ സമ്മതിച്ചെന്ന് ബന്ധുക്കൾ പറയുന്നു.
Comments