എറണാകുളം: വരാപ്പുഴയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാഴിഴയ്‌ക്കാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി. താൻ സ്ഥിരമായി ഇരിക്കുന്ന സ്ഥലമാണെന്നും സുഹൃത്തുക്കൾ നടത്തുന്ന പടക്ക നിർമാണ ശാലയാണ് സ്ഫോടനത്തിൽ തകർന്നതെന്നും നടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
‘എന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേർന്ന് നടത്തുന്ന കടയാണ് സ്‌ഫോടനത്തിൽ തകർന്നത്. ഞങ്ങൾ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ്. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാൻ രക്ഷപ്പെട്ടത്. ഇവിടുള്ള വെടിക്കെട്ടുകൾ എല്ലാം നടത്തുന്ന ആൾക്കാരാണ് ഇവർ. ലൈസൻസ് ഉള്ളവരാണ്. പക്ഷെ, ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവർത്തിക്കുന്നു എന്നതാണ് പ്രശ്‌നം. അവർ ഇവിടെ നിന്നും മാറാൻ ഇരിക്കുകയായിരുന്നു. പാലക്കാട്ടേയ്‌ക്ക് മാറാൻ ഇരുന്ന സമയത്താണ് ദുരന്തം ഉണ്ടായത്’ എന്ന് ധർമ്മജൻ പറഞ്ഞു.
അതേസമയം, സ്ഫോടനമുണ്ടായത് അനധികൃത ശേഖരത്തില്‍ നിന്നാണെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ് പറഞ്ഞു. ജയ്സൻ എന്നയാൾക്ക് പടക്കം വിൽപ്പനയ്‌ക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളതെന്നും അതിന്റെ മറവില്‍ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിക്കുകയായിരുന്നുവെന്നും ജില്ലാ കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചൂടാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് നിഗമനം.
Comments