കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ തുടർച്ചയായി ഉണ്ടാകുന്ന തീപിടിത്തത്തിൽ ദുരൂഹതകൾ ബാക്കി. മാലിന്യ പ്ലാൻ്റിൽ വേണ്ട അഗ്നി സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ഫയർഫോഴ്സിന്റെ റിപ്പോർട്ടിൽ കൊച്ചി കോർപ്പറേഷൻ നടപടിയെടുക്കാത്തതാണ് നഗരം പുക മൂടാൻ കാരണമായതെന്നാണ് ആക്ഷേപം. മാലിന്യ പ്ലാൻ്റിന് സമീപം ഇൻഫോപാർക്ക് ഫയർ സ്‌റ്റേഷൻ സ്ഥാപിക്കാനുള്ള തീരുമാനവും ഇപ്പോഴും കടലാസിലാണ്.
ബ്രഹ്മപുരത്ത് ഏക്കറുകണക്കിന് മാലിന്യ കൂമ്പാരം ഇടക്കിടെ കത്തിയിട്ടും അലംഭാവത്തിലാണ് സർക്കാരും കൊച്ചി കോർപ്പറേഷനും. തീപിടിത്തമുണ്ടായാൽ കൊച്ചി നഗരം പുകയിൽ മൂടുമെന്നും ജനങ്ങൾ രോഗബാധിതരാകുമെന്നും അറിയാത്തവരുമല്ല അധികാരികൾ. പക്ഷേ ബ്രഹ്മപുരം മാലിന്യപ്ലാൻറിൽ ഇങ്ങനെയൊക്കെയാണ്.
തീപിടിത്തമുണ്ടായാൽ ഉടനടി നിയന്ത്രണ വിധേയമാക്കാൻ അഗ്നി സുരക്ഷ സംവിധാനം ഒരുക്കണമെന്ന് രണ്ട് വർഷം മുൻപ് ഫയർഫോഴ്സ് നൽകിയ റിപ്പോർട്ടിൽ കൊച്ചി കോർപ്പറേഷൻ നടപടിയെടുത്തില്ല. മുൻ കളക്ടർ മുഹമ്മദ് വൈ സഫറുള്ളയുടെ ഉത്തരവ് പ്രകാരം മാലിന്യം നീക്കി ഫയർഫോഴ്സ് വാഹനങ്ങൾക്ക് കൂമ്പാരത്തിനുള്ളിലേക്ക് കടക്കാൻ ഒരുക്കിയ വഴി എവിടെയെന്ന് ആർക്കുമറിയില്ല. കടമ്പ്രയാറിൽ ഫയർ ഹൈഡ്രൻറ് സ്ഥാപിച്ചാൽ തീപിടിത്തം ഉടൻ അണക്കാൻ വെള്ളം എത്തിക്കാൻ സൗകര്യമാകുമെന്ന റിപ്പോർട്ടും പൂഴ്‌ത്തി. വേണ്ടത്ര വെളിച്ചമോ, ജലസംവിധാനമോയില്ല. അതീവ സുരക്ഷ മേഖലയായ ബ്രഹ്മപുരം താപവൈദ്യുത നിലയവും എഫ്എസിടിയും സമീപത്ത് ഉണ്ടായിട്ടും സുരക്ഷയുടെ കാര്യത്തിൽ കടുത്ത അനാസ്ഥയാണ് നാളുകളായി തുടരുന്നത്.
Comments