എറണാകുളം: ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചതിനെ തുടർന്നുണ്ടായ വിഷപ്പുക കൊച്ചിയുടെ കൂടുതൽ ഭാഗത്തേക്ക് പടർന്ന് പിടിക്കുകയാണ്. നഗരത്തിലെ പ്രധാന സ്ഥലങ്ങളായ വൈറ്റില, കുണ്ടന്നൂർ, മരട് പ്രദേശങ്ങളിലെ സ്ഥിതി രൂക്ഷമാണ്. ഫ്ലാറ്റിനകം മുഴുവൻ പുകമണമാണെന്നും ചുറ്റം കാണാൻ സാധിക്കാത്ത സാചര്യത്തിലാണെന്നും സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ച് സജിത മഠത്തിൽ.
ഫ്ലാറ്റിനകം മുഴുവൻ പുകമണമാണ്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയിൽ പുക നിറഞ്ഞിരുന്നു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അല്പം തെളിച്ചമുണ്ട്. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലെ ഈ പരിഷ്കൃത, സാസ്കാരിക കേരളത്തിൽ? എന്നാണ് നടി ഫെയ്സ് ബുക്കിൽ പങ്കുവെച്ച കുറിപ്പ്.
ബ്രഹ്മപുരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന ടൺ കണക്കിന് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയ്ക്കായിരുന്നു കരാർ. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ബയോ മൈനിംഗ് നടത്തണമെന്നായിരുന്നു ഒമ്പത് മാസം കാലാവധിയുള്ള കരാറിലെ വ്യവസ്ഥ. കരാർ തുകയായ 55 കോടിയിൽ 14 കോടി രൂപ കമ്പനി കൈപ്പറ്റി. കരാർ തീർന്നിട്ടും മാലിന്യ സംസ്കരമം എങ്ങുമെത്തിയില്ല. വിജിലൻസ് അന്വേഷണംആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീപിടുത്തം.
ഇതിനോടകം വിഷപ്പുക ശ്വസിച്ച് നിരവധിപേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വൈകുന്നേരത്തോടെ 80 ശതമാനം തീയും അണയ്ക്കാൻ കഴിയുമെന്നാണ് ജില്ലാ ഫയർ ഓഫീസർ നൽകുന്ന വിവരം. വിഷപ്പുകയും കാറ്റുമാണ് തീ അണയ്ക്കുന്നതിനുള്ള തടസം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments