വിവാഹം കഴിഞ്ഞ് പന്ത്രണ്ട് വർഷം കഴിഞ്ഞു. ഭാര്യ പിതാവ് ഇതുവരെ സ്വർണ്ണം തന്നില്ല. വൈദ്യുതി തൂണിൽ കയറി യുവാവിന്റെ പരാക്രമം. തെലുങ്കാനയിലെ മേദക് മുനിസിപ്പാലിറ്റിയിലെ ഗാന്ധി നഗർ 18 -ാം വാർഡിലാണ് സംഭവം. ശേഖർ എന്നയാളാണ് വൈദ്യുതി പോസ്റ്റിൽ കയറിയത്. ഇലക്ട്രീഷ്യമായി ജോലി ചെയ്യുന്നയാളാണ് ശേഖർ.
12 വർഷം മുമ്പായിരുന്നു ശേഖറിന്റെ വിവാഹം. വിവാഹ സമയത്ത് ഭാര്യാ പിതാവിന് സ്വർണം നൽകാനുള്ള സാമ്പത്തിക ശേഷിയുണ്ടായിരുന്നില്ല. വിവാഹശേഷം തനിക്ക് സ്ത്രീധനം നൽകാത്തതിലെ കുറിച്ച് ഇയാൾ പല തവണ ഭാര്യയോട് പരാതി പറഞ്ഞിരുന്നു. കഴിഞ്ഞ 12 വർഷമായി തനിക്ക് ലഭിക്കാതെ പോയ സ്വർണത്തിന്റെ പേരിൽ ദുഃഖത്തിലായിരുന്നു ഇയാളെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് ശേഖർ വീടിനടുത്തുള്ള വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തുടർന്ന് നാട്ടുകാർ ഇലക്ട്രിസിറ്റി വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് അവരെത്തി തൂണിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഭാര്യയുടെ കുടുംബം എത്തി ശേഖറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശേഖർ വഴങ്ങിയില്ല.
ഒടുവിൽ ഡിവൈഎസ്പിയും പ്രദേശത്തെ വ്യാപാര സംഘടനയുടെ പ്രസിഡന്റും സ്ഥലത്തെത്തിയാണ് ശേഖറിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. പോലീസ് ഇയാളെ ആദ്യം സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും തുടർന്ന് കൗൺസിലിംഗിനും വിധേയമാക്കുകയും ചെയ്തു.
Comments