തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത 5. 07 ലക്ഷം കോടി രൂപ എന്ന് ധവളപത്രം. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്. നിരവധി വൻ പ്രഖ്യാപനങ്ങൾ നടത്തിയാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്. ഈ പദ്ധതികൾ നടപ്പിലാക്കാതിരിക്കാനുള്ള മുൻകൂർ ജാമ്യം കൂടിയാണ് ധവളപത്രം.
മൊത്ത റവന്യു വരുമാനത്തിന്റെ 77% സ്ഥിര ബാധ്യതകളാണ്. ശമ്പളം, പെൻഷൻ, പലിശ എന്നിവയാണ് സ്ഥിര ബാധ്യത. സംസ്ഥാനത്തിന്റെ മൂലധന ചെലവ് രാജ്യത്ത് തന്നെ ഏറ്റവും കുറവാണ്. ജിഡിപിയുടെ യുടെ 1.3% മാത്രമാണ് മൂലധന ചെലവ്. 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263.74 കോടി രൂപയാണ്. ആഴ്ചകൾക്ക് ശേഷം മെയ് 16 ന് ട്രഷറിയിൽ മിച്ചമുള്ളത് 2211.96 കോടി രൂപയാണ്. 2024- 25 വർഷം വാട്ടർ അതോറിറ്റിയുടെ നഷ്ടം 7156. 8 കോടിയാണ്. ആറു വർഷത്തിനിടെയാണ് നഷ്ടം രണ്ട് ഇരട്ടിയായത്.
പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന ഖജനാവിന് ഭാരമാകാതെ സാമ്പത്തിക വളർച്ചയ്‌ക്ക് പ്രചോദനമാകുന്ന രീതിയിൽ പുനഃസംഘടിപ്പിക്കണം. കെ.എസ്.ഇ.ബി പോലുള്ള പ്രധാന സ്ഥാപനങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാകണം. സാമൂഹ്യ ഉത്തരവാദിത്തങ്ങൾ നിലനിർത്തേണ്ടതുണ്ടെങ്കിലും സാമ്പത്തിക ദുരുപയോഗമുള്ളവ ന്യായീകരിക്കരുത്. സബ്സിഡികൾ സ്ഥാപനങ്ങൾക്ക് നൽകുന്നതിന് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകണം.ഉപഭോക്തൃ നിരക്കുകൾ വഴി ചെലവ് തിരിച്ചുപിടിക്കാൻ കഴിയാത്ത പൊതുപ്രയോജന സേവനങ്ങൾക്ക് സർക്കാർ പൂർണ സബ്സിഡി നൽകണം.
വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കുക. എഐ, ഡാറ്റാ സെന്ററുകൾ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ ഭാവി വ്യവസായങ്ങൾക്ക് വലിയ തോതിൽ വൈദ്യുതി ആവശ്യമാണ്. സൗരോർജം, ജലവൈദ്യുതി, ആണവോർജം എന്നിവയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും വൈദ്യുതി വിതരണ-സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണം.
ബെവ്കോയും സപ്ലൈകോയും ലയിപ്പിക്കണമെന്നും ധവള പത്രത്തിൽ പറയുന്നു.ലാഭത്തിലുള്ള ബെവ്കോയും നഷ്ടത്തിലുള്ള സപ്ലൈകോയും ഒരൊറ്റ കോർപ്പറേഷനായി ലയിപ്പിക്കണം. ഇതിലൂടെ ബെവ്കോയുടെ ലാഭം ഉപയോഗിച്ച് സപ്ലൈകോയുടെ നഷ്ടം നികത്താനും നികുതി ഭാരം കുറയ്‌ക്കാനും കഴിയും.
നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളുടെ പുനഃസംഘടന വേണം. തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരണം അല്ലെങ്കിൽ അടച്ചുപൂട്ടൽ പരിഗണിക്കണം. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയും മറ്റ് ആസ്തികളും കൂടുതൽ ഉൽപാദനക്ഷമമായ മേഖലകളിലേക്ക് മാറ്റി വിനിയോഗിക്കണം.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സമയബന്ധിതമായി ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ ഉറപ്പാക്കണം. പുതിയ സർക്കാരിന് ലഭിച്ച കുടിശ്ശികകളും ധവളപത്രത്തിലുണ്ട്. ഡിഎ കുടിശ്ശിക 21,670 കോടിയാണ്.
പെൻഷൻകാർക്കുള്ള ഡിആർ കുടിശ്ശിക 14,387 കോടിയാണ്.
ബാങ്കുകൾക്കും കരാറുകാർക്കും നൽകാനുള്ളത്: 3,431 കോടിയാണ്
ആകെ കുടിശ്ശിക ബാധ്യത 48,733 കോടിയാണ്. വിരമിക്കൽ പ്രായം ഉയർത്തണമെന്നും നിർദ്ദേശമുണ്ട്. വിരമിക്കൽ പ്രായം കേന്ദ്ര സർക്കാരിന്റെത് തുല്യമാക്കണം. വിരമിക്കൽ പ്രായം ഉയർത്തിയാൽ സർക്കാരിന് ഒരു 6000 കോടിയുടെ ലാഭമുണ്ടാമെന്നും ധവളപത്രത്തിൽ പറയുന്നു.















