പുഴ മുതൽ പുഴ വരെ എന്ന ചിത്രം പൂർത്തിയാക്കാൻ സംവിധായകൻ രാമസിംഹൻ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് സ്വാമി ചിതാനന്ദ പുരി. സിനിമയ്‌ക്ക് അഞ്ചു രൂപ മുതൽ വലിയ തുക വരെ ജനങ്ങളിൽ നിന്നും ലഭിച്ചു. അക്കൗണ്ടിൽ വരുന്ന പണം കൃത്യമായി രേഖപ്പെടുത്താൻ രാമസിംഹൻ ആശ്രമത്തിൽ എത്തുമായിരുന്നു. താൻ ഒരാളെയും വഞ്ചിക്കുന്നില്ലെന്നും എത്രകാലം ജീവിക്കുമെന്ന് അറിയില്ല, ഒരാളെങ്കിലും സത്യം അറിയണമെന്ന് രാമസിംഹൻ പറഞ്ഞുവെന്ന് സ്വാമി ചിദാനന്ദ പുരി പറഞ്ഞു. എല്ലാവരും കുടുംബ സമേതം ചിത്രം കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
‘ഒരു സമൂഹം പണം കൊടുത്ത് നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ ചിത്രമായിരിക്കും ‘പുഴ മുതൽ പുഴ വരെ’. അഞ്ച് രൂപ മുതൽ വലിയ തുക വരെ സമൂഹം സിനിമയ്‌ക്കായി നൽകി. ഇതെല്ലാം എനിക്ക് അറിയാം. എത്ര രൂപ ലഭിച്ചു എന്നുള്ള കണക്ക് ബോദ്ധ്യപ്പെടുത്താൻ ഒരു യുഎസ്ബിയുമായി രാമസിംഹൻ ആശ്രമത്തിലെത്തും. ചാറ്റഡ് അക്കൗണ്ടറ്റ് ഓഡിറ്റ് ചെയ്യാൻ തുടങ്ങുന്നതുവരെ ഇങ്ങനെയായിരുന്നു. “എന്നാണ് എന്നെ കൊല്ലുന്നത് എന്നറിയില്ല. ഞാൻ എത്രകാലം ഉണ്ടാകുമെന്ന് അറിയില്ല. ഞാൻ ഒരാളെയും വഞ്ചിച്ചിട്ടില്ല എന്ന് സ്വാമിജിയെങ്കിലും അറിയണം” എന്നായിരുന്നു രാമസിംഹൻ പറഞ്ഞത്. എവിടെയെങ്കിലും കണക്ക് ഉണ്ടാകണം’.
‘രാമസിംഹൻ ഒരുപാട് ക്ലേശിച്ചു. കൊറോണയുടെ പ്രശ്‌നങ്ങൾ ഉണ്ടായി, വളരെ പ്രയാസപ്പെട്ടു. എങ്കിലും റെക്കോർഡിംഗും എഡിറ്റിംഗും പൂർത്തിയാക്കി. ഒരു വർഷം മുമ്പ് പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു. പക്ഷെ, സെൻസർബോർഡ് അനുവദിച്ചില്ല. അവസാനം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അതും സെൻസർബോർഡ് കണക്കിലെടുത്തില്ല. അവസാനം പ്രധാനമന്ത്രിക്ക് കത്തയച്ചു. അതോടെയാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. അങ്ങേയറ്റം ത്യാഗം സഹിച്ചുകൊണ്ടാണ് രാമസിംഹൻ പൂർത്തിയാക്കിയത്’.
‘സിനിമയ്‌ക്ക് വേണ്ടി പണം പിരിച്ചത് അലി അക്ബർ എന്ന പേരിൽ അറിയപ്പെട്ടിരുന്നപ്പോഴാണ്. ഇതിനിടെ അദ്ദേഹം ഹിന്ദുമത വിശ്വാസം സ്വീകരിച്ചു. സിനിമ പൂർത്തിയാകുന്ന സമയത്ത് അദ്ദേഹത്തിന്റെ പേര് രാമസിംഹൻ എന്നാണ്. അതിനാലാണ് നിർമ്മാണം അലി അക്ബറും സംവിധാനം രാമസിംഹനും എന്നായത്. ഇതിനെ വളരെ മോശമായ ഭാഷയിലാണ് ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിഹസിച്ചത്. സത്യ സന്ധമായി ചരിത്ര രേഖകളെ ആസ്പദമാക്കി മാപ്പിള ലഹളെ ജനങ്ങൾക്ക് മുമ്പിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു തിയറ്ററിലും കാണിക്കില്ല എന്ന് പറഞ്ഞവരുടെ മുമ്പിൽ 82 തിയറ്ററുകളിൽ സിനിമ റിലീസ് ചെയ്തു’ എന്നും സ്വാമി ചിദാനന്ദ പുരി പറഞ്ഞു.
Comments