കണ്ണൂർ: വിവാദത്തിലായ വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിൽക്കുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ മകൻ പി കെ ജയ്സൺ. താൻ ചിന്തിക്കാത്ത കാര്യം മാദ്ധ്യമങ്ങളിൽ വാർത്തയായി വന്നപ്പോൾ മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“ആദായനികുതി വകുപ്പ് കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയെ തുടർന്ന് ഓഹരി ഉടമകളുടെ വിശദാംശങ്ങളും ടാക്‌സ് രേഖകളും കൈമാറി. ഞാനും അമ്മയും മാത്രം തീരുമാനമെടുത്താൽ ഓഹരി വിൽക്കാൻ സാധിക്കില്ല. ഡയറക്ടർ ബോർഡ് ചേർന്ന് തീരുമാനമെടുക്കണം. ചാനലുകളിൽ ഈ വാർത്ത വന്നപ്പോൾ അച്ഛനോടും ചോദിച്ചു. ഞങ്ങൾ അറിയാതെ വാർത്ത എങ്ങനയാണ് വന്നതെന്ന് പിടികിട്ടുന്നില്ല. വാർത്ത കൊടുത്തതിനു പിന്നിൽ ആരാണെന്ന് അന്വേഷിച്ച് കണ്ടെത്താൻ സമയമില്ല. ഷെയർ ഉടമകളെ കുറിച്ചുള്ള വിവരങ്ങൾ നേരത്തേതന്നെ സർക്കാരിന്റെ കൈവശമുണ്ട്. ആവശ്യപ്പെട്ട സ്ഥിതിക്കാണ് പൂർണ വിവരങ്ങൾ വീണ്ടും നൽകിയത്.” ജയ്സൺ പറഞ്ഞു.
കണ്ണൂരിലെ മാർക്സിസ്റ്റ് പാർട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജനാണ് റിസോർട്ടിനെ സംബന്ധിച്ച് സിപിഎം അന്വേഷിക്കണമെന്ന് ആവശ്യം മുന്നോട്ട് വെച്ചത്. അതിനിടെ വൈദേകം ആയുർവേദ റിസോർട്ടിന് ആദായനികുതി വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയറിന്റെ ഷെയർ ഉടമകൾ ആരൊക്കെയാണെന്നും എത്ര വീതം ഓഹരികൾ ഉണ്ടെന്നും ചോദിച്ചായിരുന്നു നോട്ടീസ്. റിസോര്‍ട്ടിലെ ഇടപാടിനെതിരെ ഇ.ഡി.ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അവരുടെ പ്രാഥമിക അന്വേഷണവും നടക്കുന്നുണ്ട്.
Comments