ഫുട്‌ബോൾ താരം സുനിൽ ഛേത്രിയ്‌ക്കും കുടുംബത്തിനും നേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഛേത്രിയുടെ ഭാര്യ സോനം ഭട്ടാചാര്യ. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ വിവാദ ഗോളിന്റെ പേരിലാണ് സൈബർ ലോകത്ത് നിന്നും ആക്രമണങ്ങൾ ഉണ്ടാകുന്നത്. ‘ഫുട്‌ബോൾ, ശത്രുത, വൈകാരികത, പിന്തുണ എന്നിവയ്‌ക്കിടയിൽ പരസ്പരം ദയയോടെയും സംസ്‌കാരത്തോടെയും പെരുമാറാൻ നമ്മൾ എപ്പോഴാണ് മറന്നത്? ‘ -എന്നാണ് സോനം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
വിദ്വേഷവും വിഷ ചിന്തകളും നിരാശയുമെല്ലാം നിങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉപേക്ഷിച്ച ശേഷം, വീട്ടിൽ പ്രിയപ്പെട്ടവരോടൊപ്പം സമാധാനത്തോടെ ഇരിക്കുകയാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു കുടുംബത്തെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും നിങ്ങൾക്ക് ആവശ്യമുള്ളത് കിട്ടിയെന്ന് പ്രതീക്ഷിക്കാം. ആളുകള സ്വാഗതം ചെയ്യുന്ന മനോഹരമായൊരു ഇടമാണ് കേരളം. എത്രത്തോളം വെറുപ്പുണ്ടാക്കിയാലും ഞാൻ ആ കാഴ്ചപ്പാടിൽ നിന്ന് മാറില്ല. ഫുട്‌ബോൾ എത്രയൊക്കെ വികാരങ്ങൾ കൊണ്ടുവന്നാലും ഫൈനൽ വിസിൽ കഴിഞ്ഞാൽ അതിനെല്ലാം മുകളിൽ ദയയാണ് ഉണ്ടാകേണ്ടത്.-സോനം ട്വിറ്ററിൽ കുറിച്ചു.
ഐഎസ്എൽ നോക്കൗട്ട് മത്സരത്തിൽ എക്‌സ്ട്രാ ടൈമിൽ സുനിൽ ഛേത്രി നേടിയ ഗോളിലാണ് ബെംഗളൂരു എഫ്‌സി വിജയിച്ചത്. തങ്ങൾ തയ്യാറാകും മുൻപാണ് ഛേത്രി കിക്കെടുത്തതെന്ന് ബ്ലാസേ്റ്റഴ്‌സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി അംഗീകരിച്ചില്ല. തുടർന്ന് പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. മത്സരം വീണ്ടും നടത്തണമെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരാതി ഉന്നയിച്ചിരുന്നു.
Comments