കൊച്ചി: അഗ്നിശമനസേനയുടെ മുന്നറിയിപ്പ് ജില്ലാ ഭരണകൂടം അവഗണിച്ചതായി റിപ്പോർട്ട്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിന് ഒരു കൊല്ലം മുൻപ് അഗ്നിശമനസേന മുന്നറിയിപ്പ് നൽകിയതായി രേഖകൾ. പ്ലാന്റിലെ സുരക്ഷാ ക്രമീകരണങ്ങളിലെ അപാകതകളെ കുറിച്ച് 2022 ജനുവരി അഞ്ചിന് മുന്നറിയിപ്പ് നൽകിയിരുന്നതായാണ് രേഖകൾ. പ്ലാന്റിൽ നടത്തിയ പരിശോധനയെ തുടർന്ന് തൃക്കാക്കര സ്റ്റേഷൻ ഓഫീസറാണ് അപാകതകളെയും തുടർന്നുണ്ടാകാവുന്ന അപകടത്തെയും കുറിച്ചും റിപ്പോർട്ട് നൽകിയത്. എന്നാൽ ഇത് അവഗണിച്ചതാണ് അപകടത്തിലേക്ക് വഴിവെച്ചത്.
ഫയർ ഹൈഡ്രന്റും മോണിറ്ററും പ്രവർത്തിക്കുന്നില്ല, അഗ്നിശമന യൂണിറ്റുകൾക്ക് പ്ലാന്റിലേക്ക് എത്തിച്ചേരാനുള്ള വഴി മറഞ്ഞും മാലിന്യം കുന്നുകൂട്ടിയിരിക്കുകയാണ്. സമീപജലാശയങ്ങളിൽ നിന്ന് ജലം എത്തിക്കാൻ സാധിക്കാത്ത സ്ഥിതി. പ്ലാന്റിൽ വൈദ്യുതി കണക്ഷനില്ല, എന്ന് തുടങ്ങി വിവിധ പ്രശ്നങ്ങൾ റിപ്പോർട്ടിലുണ്ട്. ഇതിന് മുൻപ് തീപിടിച്ചപ്പോൾ തീയണയ്ക്കാൻ വലിയ പരിശ്രമം വേണ്ടിവന്നു എന്നും ഇനിയും തീപിടുത്തമുണ്ടായാൽ വലിയ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. അന്നത്തെ തീപിടുത്തത്തിൽ വിഷവാതകം ശ്വസിച്ച് ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇനിയൊരു തീപ്പിടത്തമുണ്ടായാൽ ഇതിനേക്കാൾ വലിയ അളവിൽ വിഷവാതകം വമിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ആരോഗ്യപ്രശ്നങ്ങൾമൂലം ജനങ്ങൾ വലയുമ്പോഴും ആരോഗ്യപരിരക്ഷ ഒരുക്കാൻ സർക്കാർ സംവിധാനമില്ല. പുറത്തിറങ്ങാതെ വീടുകൾക്കുള്ളിൽ ജീവിക്കുന്ന സാധാരണക്കാരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നതിനോ സഹായം എത്തിക്കുന്നതിനോ നടപടികളുമുണ്ടായില്ല. മാലിന്യമിളക്കി കുഴികുത്തി വെള്ളമൊഴിക്കുന്ന രീതിമാത്രമാണ് പോംവഴിയെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട്. കൊച്ചിയെ വിഷപ്പുക വിഴുങ്ങിയിട്ട് 11 ദിവസങ്ങൾ കഴിഞ്ഞു. എന്നാൽ പ്രശ്നപരിഹാരത്തിന് സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് വിമർശനം. ഹൈക്കോടതി നേരിട്ട് വിമർശനമുന്നയിച്ചിട്ടും ജില്ലാഭരണകൂടവും നഗരസഭയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്.
Comments