‘1921 പുഴ മുതൽ പുഴ വരെ’ എന്ന സിനിമ പുറത്തു വരരുത് എന്ന് ആഗ്രഹിച്ചത് മൂന്ന് തരം കൂട്ടരാണെന്ന് കാഭാ സുരേന്ദ്രൻ. ജനം എഡിറ്റേഴ്സ് ചോയിസിലാണ് 1921-ന്റെ ചരിത്രം കാഭാ സുരേന്ദ്രൻ വ്യക്തമാക്കിയത്. ‘1921 പുഴ മുതൽ പുഴ വരെ’ പുറത്തു വരരുത് എന്നാഗ്രഹിക്കുന്ന ഒന്നാമത്തെ കൂട്ടര് മുസ്ലിം മതമൗലിക വാദികളാണെന്ന് അദ്ദേഹം പറഞ്ഞു. 1922-ൽ തന്നെ മാപ്പിള ലഹളെപ്പറ്റി അന്വേഷണം നടത്തുമെന്ന് ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മറ്റി പ്രഖ്യാപിച്ചു. അന്വേഷണ കമ്മീഷൻ വരുന്നു എന്നതു കേട്ടതുമുതൽ മലബാറിലെ മതമൗലിക വാദികളും തീവ്രവാദികളും കൂട്ടമായി ഒപ്പ് ശേഖരണം നടത്തുകയും പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു. ആ സമയം മതഭ്രാന്തരെ പേടിച്ചുകൊണ്ട് മാപ്പിള ലഹളയെ എതിർത്തിരുന്നവരടക്കം 1921-ൽ നടന്നത് സ്വാതന്ത്ര്യസമരമാണെന്ന് പറഞ്ഞു കൊണ്ടുള്ള പ്രമേയത്തിൽ ഒപ്പിട്ടു കൊടുത്തു. മാപ്പിള ലഹളെ സ്വാതന്ത്ര്യസമരമായി അടയാളപ്പെടുത്തുന്ന ഒരു രീതി ഇന്ന് ആരംഭിച്ചതല്ല. 1922 മുതൽ ആരംഭിച്ചതാണ് ഇത്. സിനിമ പുറത്തിറങ്ങരുതെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടർ അവരാണ്. തീവ്രവാദത്തെ എതിർക്കുന്ന സാധാരണക്കാരായ കുറച്ച് മുസ്ലീങ്ങൾ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം ഇത് തങ്ങളുടെ സമുദായം നടത്തിയ സ്വാതന്ത്ര്യ സമരമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നവരാണ്.
രണ്ടാമത്തെ കൂട്ടർ കമ്യൂണിസ്റ്റുകാരാണ്. 1921-ൽ മലബാറിൽ നിന്നും ജീവനും കൊണ്ടോടിയ വ്യക്തിയാണ് ഇഎംഎസ്. ചില പുസ്‌കത്തിൽ 1921-ലേത് ലഹളയാണെന്നും ചില പുസ്‌കത്തിൽ കാർഷിക സമരമാണെന്നും കമ്യൂണിസ്റ്റുകൾ പറഞ്ഞിരിക്കുന്നതായി കാണാം. ഇതൊരു കമ്യൂണിസ്റ്റ് തന്ത്രമാണ്. ആരാണോ വാദം ഉന്നയിക്കുന്നത് അവർക്ക് അനുകൂലമായി പറയാനുള്ളതെല്ലാം കമ്യൂണിസ്റ്റുകൾ എഴുതി വെച്ചിട്ടുണ്ട്. അവർക്ക് വോട്ടാണ് ആവശ്യം. സംഘടിതരായ മതമൗലികവാദികളുടെ വോട്ട് കിട്ടാൻ അവരുടെ ഏത് കൊള്ളരുതായിമയേയും അവർ അംഗീകരിച്ചു കൊടുക്കും. ഇത് മാത്രമല്ല കമ്യൂണിസ്റ്റുകാർ നടത്തിയ കൊള്ളരുതായ്മകളെയും കൂട്ടക്കൊലകളെയും സ്വാതന്ത്ര്യ സമരമായി വാഴ്‌ത്തകപ്പെടണമെങ്കിൽ 1921-ൽ നടന്ന വംശഹത്യയെയും സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണം.
ഗതികേടിൽ നിന്നുകൊണ്ട് മാപ്പിള കലാപത്തെ സ്വാതന്ത്ര സമരമായി അംഗീകരിച്ചവരാണ് മൂന്നാമത്തെ കൂട്ടർ. അവർ കോൺഗ്രസുകാരാണ്. കാരണം ഈ വിഴിപ്പ് കെട്ടിചുമന്നു കൊണ്ട് ഹിന്ദുക്കളുടെ നെഞ്ചത്ത് ഇട്ടുകൊടുത്തത് കോൺഗ്രസുകാരാണ്. മതപരമായ ഒരു വിഷയത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തരുത് എന്ന് അക്കാലത്തെ വിവരമുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. മുഹമ്മദ് അലി ജിന്ന അടക്കം. ഇത് മതപ്രശ്‌നമാണ്, ഖലീഫയുടെ പ്രശ്‌നമാണ്, ഇതിന് സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ല എന്ന് അവർ അന്ന് പറഞ്ഞതാണ്. എന്നാൽ അത് കേൾക്കാതെ സ്വാതന്ത്ര്യ സമരത്തിൽ നിന്നും വിട്ടു നിൽക്കുന്ന മുസ്ലീങ്ങളെ പങ്കാളികളാക്കാനുള്ള കുറുക്ക് വഴിയെന്നോണം കോൺഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചു. അവസാനം അത് വംശഹത്യയായി മാറി. കോൺഗ്രസിന്റെ തെറ്റ് ജനങ്ങൾ തിരിച്ചറിയാതെ ഇരിക്കാൻ ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പുറത്തിറങ്ങരുത് എന്ന് അവരും ആഗ്രഹിക്കുന്നു- എന്ന് കാഭാ സുരേന്ദ്രൻ പറഞ്ഞു.
Comments