ഹൈദരാബാദ്: മുൻ സിബിഐ ഡയറക്ടർ കെ വിജയ രാമറാവു അന്തരിച്ചു. മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു മരണം. 80 വയസായിരുന്നു.ഹൈാദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ വൈകുന്നേരത്തോടെ ആരോഗ്യനില വഷളാവുകയായിരുന്നു. രാത്രി 7:30 ഓടെ ആശുപത്രിവൃത്തങ്ങൾ മരണം സ്ഥിരീകരിച്ചു.
നിരവധി രാഷ്ട്രീയ -സാമൂഹിക നേതാക്കളാണ് റാവുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. സർക്കാർ ജീവനക്കാരൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രശംസിച്ചാണ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അനുശോചനം രേഖപ്പെടുത്തിയത്.
സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം, വിജയരാമ റാവു തെലുങ്ക് ദേശം പാർട്ടിയിൽ ചേരുകയും 1999-ൽ ഖൈരതാബാദ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് നേതാവ് പി ജനാർദൻ റെഡ്ഡിക്കെതിരെ വിജയിക്കുകയും ചെയ്തിരുന്നു. എൻ ചന്ദ്രബാബു നായിഡു സർക്കാരിൽ റോഡ്സ് ആൻഡ് ബിൽഡിംഗ്സ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. തെലങ്കാന സംസ്ഥാന രൂപീകരണത്തിനുശേഷം അദ്ദേഹം ഭാരത് രാഷ്ട്ര സമിതിയിൽ (അന്നത്തെ തെലങ്കാന രാഷ്ട്ര സമിതി) ചേർന്നു.
മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, നായിഡു, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി, മറ്റ് നേതാക്കൾ തുടങ്ങിയവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തും.
Comments