ന്യൂഡൽഹി: ആലപ്പുഴയിലെ കാപികോ റിസോർട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി. നടപടി പൂർത്തിയാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ചീഫ്സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനായി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി.
തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച റിസോർട്ടിലെ 54 കോട്ടേജുകൾ പൂർണ്ണമായി പൊളിച്ചതായും, പ്രധാന കെട്ടിടം മാത്രമാണ് ബാക്കിയുള്ളതെന്നും ചീഫ് സെക്രട്ടറിക്കു വേണ്ടി ഹാജരായ സംസ്ഥാന സ്റ്റാന്റിംഗ് കൗൺസിൽ സി കെ ശശി സുപ്രീംകോടതിയെ അറിയിച്ചു. വിശദീകരണം തൃപ്തമല്ലെന്നായിരുന്നു കോടതിയുടെ മറുപടി. പൊളിക്കൽ സംബന്ധിച്ച സത്യവാങ്മൂലം വെള്ളിയാഴ്‌ച്ച ഫയൽ ചെയ്യാമെന്ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു.റിസോർട്ട് പൊളിക്കുന്നത് വേമ്പനാട് കായലിലെ സസ്യജാലങ്ങളെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ വിശദീകരിച്ചു. ഇത് സംബന്ധിച്ച് പരിസ്ഥിതി വിഷയങ്ങൾ കണക്കിലെടുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
ആലപ്പുഴ നെടിയതുരുത്തിലാണ് കാപികോ റിസോർട്ട് സ്ഥിതിചെയ്യുന്നത്. 5900 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കുന്നത്. നിയമം ലംഘിച്ച് നിർമ്മിച്ച റിസോർട്ട് പൊളിച്ച് മാറ്റണമെന്ന് 2020- ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനായുള്ള നടപടികൾ രണ്ട് വർഷത്തിന് ശേഷമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.
Comments