ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധന ക്ഷേത്രമാണ് നമ്മുടെ കേരളത്തിലെ കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം. മലയുടെ മുകളിലായതുകൊണ്ടാണ് ക്ഷേത്രത്തിന് മലനട എന്ന് പേരുണ്ടായത്. തെക്കൻ കേരളത്തിൽ കുറുവരുടേതായി കാണപ്പെടുന്ന ആയിരത്തിലധികം ആരാധന ഇടങ്ങൾ അറിയപ്പെടുന്നത് മലനട എന്ന പേരിലാണ്. മാത്രമല്ല ഈ മലനടകളിൽ പ്രഥമ സ്ഥാനമാണ് പെരുവിരുത്തി മലനടയ്‌ക്കുള്ളത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിൽ ശ്രീകോവിലോ ചുറ്റമ്പലമോ പ്രതിഷ്ഠയോ ഇല്ല. ആൽത്തറയിലെ പീഠത്തെയാണ് ആരാധനാമൂർത്തിയായി സങ്കൽപ്പിച്ച് പ്രാർത്ഥന നടത്തുന്നത്. ആ വിശാലമായ ദേവസ്ഥാനത്തിൽ മനസ്സിനെ കേന്ദ്രീകരിച്ച് പ്രപഞ്ചത്തേയും ഈശ്വരനായി കാണുവാനുള്ള അതിമഹത്തായ ഒരനുഭൂതിയാണ് ഈ പുണ്യഭൂമിയിൽ നിന്നും ഭക്തർക്ക് കൈവരുന്നത്.
പാണ്ഡവരുടെ ശത്രുപക്ഷത്തുള്ള കൗരവരിലെ ഏറ്റവും പ്രധാനിയായ ദുര്യോധനനാണ് പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മുഖ്യ ആരാധനാമൂർത്തി. പ്രകൃതി ഭംഗിയാൽ മനോഹരമായ മലമുകളിലെ നടയിൽ അപ്പൂപ്പൻ എന്ന സങ്കൽപ്പത്തിലാണ് ദുര്യോധനൻ കുടികൊള്ളുന്നത്. എല്ലാതരത്തിലുമുള്ള സങ്കടങ്ങളകറ്റാനും ദുരിതനിവാരണങ്ങൾക്കും വിളിച്ചപേക്ഷിക്കുന്നവർക്ക് എന്തും നേടിക്കൊടുക്കുന്ന, ആഗ്രഹങ്ങൾ സഫലീകരിച്ചു കൊടുക്കുന്ന മലനടയപ്പൂപ്പനെ കാണാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ജാതിമതഭേദമന്യേ സമസ്ത വിശ്വാസികളും എത്തിച്ചേരുന്നു.
കൗരവരിലെ ദുശ്ശാസനും ദുശ്ശളയ്‌ക്കും ഇവിടെ ക്ഷേത്രങ്ങളുണ്ട്. എണ്ണശ്ശേരിയിൽ ദുശ്ശാസനും കുന്നിരാടത്ത് ദുശ്ശളയും ആരാധനാമൂർത്തികളാണ്. ക്ഷേത്രത്തിന് മുന്നിൽ ഇടതുവശത്ത് മാവും വലതുവശത്ത് ആലും അതിനടുത്തായി വലിയ പനയുമുണ്ട്. കൂടാതെ ഇവിടെ കിഴക്കേഭാഗം അപ്പൂപ്പൻ, ചെമ്പിട്ടകൊട്ടാരം, പുലിശ്ശേരി കൊട്ടാരം തുടങ്ങിയ ഉപക്ഷേത്രങ്ങളുമുണ്ട്. ഇവിടത്തെ ക്ഷേത്രനിയന്ത്രണം കുറുവ സമുദായത്തിനാണ്.
ശിവശക്തി സ്വയംഭൂവായ മലനട ക്ഷേത്രത്തിൽ കുറവ സമുദായത്തിൽപ്പെട്ട കടുത്താംശ്ശേരി കുടുംബത്തിലെ ഊരാളിയാണ് നൂറ്റാണ്ടുകളായി ദ്രാവിഡ ആചാരപ്രകാരം പൂജാകർമ്മങ്ങൾ നടത്തി വരുന്നത്. പുലർച്ചെ ഊരാളി അടുക്കുവച്ച് ആരാധിക്കുന്ന രീതിയുണ്ട്. അടുക്കെന്നാൽ വെറ്റിലയും പുകയിലയും പാക്കുമാണ്. ഇവിടെ കലശ്ശത്തിനായി ഇന്നും ഉപയോഗിക്കുന്നത് കള്ളാണ്. ഭക്തർക്ക് തീർത്ഥത്തിന് പകരം നൽകുന്നതും കള്ളാണ്. ഇവിടത്തെ പ്രധാന വഴിപാടും കലശ്ശമായ കള്ളു നിവേദ്യമാണ്. കള്ള്് ഭക്തജനങ്ങൾ കൊണ്ടുവരുകയും നിവേദ്യത്തിനായി സമർപ്പിക്കുന്നത് നേർച്ചയുമാണ്. പ്രസാദമൂട്ടായി കഞ്ഞിവീഴ്‌ത്തുമുണ്ട്. പട്ട് കറുപ്പുകച്ച, കോഴി എന്നിവയും നേർച്ചയായി നടയ്‌ക്ക് സമർപ്പിക്കാറുണ്ട്. ഉണ്ണിയപ്പം, പായസ്സം, അരവണ, മുത്തുകുട എന്നിവ വഴിപാടുകളാണ്. കാർഷിക വിളകളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും ഭക്തർ ഇവിടെ നേർച്ചയായി സമർപ്പിക്കുന്നു. പീലി നിവർത്തിയാടുന്ന മയിലുള്ള ക്ഷേത്രത്തിൽ നൂറ്റിയൊന്നുപവന്റെ സ്വർണ്ണകൊടിയും സ്ഥാപിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ഐതീഹ്യം മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ്. പാണ്ഡവരുടെ വനവാസകാലത്ത് അവരെ കണ്ടെത്താൻ ദുര്യോധനൻ ഉൾപ്പടെയുള്ള കൗരവസംഘം അന്വേഷിച്ചിറങ്ങുകയും മലനടക്കുന്നിൽ എത്തുകയും ചെയ്തു. ഇവിടെ വിശ്രമിക്കുകയും ചെയ്തു. യാത്ര ചെയ്തു ദാഹിച്ചു വലഞ്ഞ് പരവശനായ ദുര്യോധനൻ മലനടക്കുന്നിന് വടക്കുപടിഞ്ഞാറുള്ള കടുത്താംശ്ശേരി കുടുംബത്തിന്റെയടുത്തെത്തുകയും ദാഹജലം ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ അവിടെ ഒരു സ്ത്രീ കുടിക്കുവാൻ ഒരു കുടം ചെത്ത് കള്ള് കൊടുത്തു. സന്തോഷത്തോടെ അദ്ദേഹം അത് കുടിക്കുകയും ചെയ്തു. ആ സ്ത്രീ തിരിഞ്ഞുനടന്നപ്പോൾ കഴുത്തിലെ പുറത്താലി കാണുകയും അവർ കുറവ സമുദായത്തിൽപ്പെട്ട സ്ത്രീയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന് ഈ പ്രദേശത്തെ ദൈവീകതയും ജനങ്ങളുടെ അതീന്ദ്രീയ ശക്തിയും മനസ്സിലാക്കുവാൻ ദുര്യോധനന് സാധിച്ചു.
അവരുടെ സൽക്കാരത്തിൽ സംപ്രീതനായ കൗരവരാജാവ് 101 ഏക്കർ നൽകി അനുഗ്രഹിച്ചു. പിന്നീട് ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി ഈ മലമുകളിൽ ഇരുന്ന് ശിവനെ ധ്യാനിക്കുകയും ചെയ്തു. ദുര്യോധനൻ പിന്നീട് ഈ നാട്ടിൽ തന്നെ കഴിഞ്ഞു. അവിടുത്തെ ജനങ്ങൾ ദുര്യോധനനെ ദൈവതുല്യനായി പൂജിച്ചു പോന്നു. അങ്ങനെ മലനടയിൽ ദുര്യോധനൻ ആരാധനാമൂർത്തിയായി മാറുകയും. അദ്ദേഹത്തെ മലനട അപ്പൂപ്പൻ എന്നു സ്‌നേഹപൂർവ്വം ജനങ്ങൾ വിളിക്കുകയും ചെയ്തു. ദുര്യോധനൻ ഈ മലനടക്കുന്നിൽ എത്തുമ്പോൾ കൂടെ തന്റെ അനുയായിയും മഹാമാന്ത്രികനുമായ ഭാരതമലയനുമുണ്ടായിരുന്നുവെന്നും താഴ്ന്ന ജാതിയിൽപ്പെട്ട ആളായിരുന്നു ഭാരതമലയൻ, നിഴൽക്കുത്തിൽ പാണ്ഡവരെ വകവരുത്തുവാൻ നിയോഗിക്കപ്പെട്ട ഭാരതമലയന്റെ വാസസ്ഥാനമായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്. ഭൂമിക്ക് കരം പിരിവ് തുടങ്ങുന്ന കാലം മുതൽ പാട്ടാധാരത്തിന്റെ സ്ഥാനത്ത് ദുര്യോധനൻ എന്ന പേര് ചേർത്താണ് മലനട നിവാസികൾ നികുതിയൊടുക്കിയിരുന്നത് എന്നതും ചരിത്രമാണ്.
മഹാഭാരതയുദ്ധം കൊടുമ്പിരിക്കൊണ്ട സമയം ദുര്യോധനൻ ജനങ്ങളോട് അനുവാദം ചോദിച്ച് യുദ്ധത്തിന് പുറപ്പെട്ടു. പുറപ്പെടുന്ന സമയം അദ്ദേഹം ജനങ്ങളോടായി ഇപ്രകാരം അറിയിച്ചു, മീനമാസം രണ്ടാം വെള്ളിയാഴ്ച യുദ്ധത്തിൽ വിജയശ്രീലാളിതനായി ഞാൻ തിരിച്ചുവരും. അന്ന് എന്നെ സ്വീകരിക്കുന്നതിന് വേണ്ടി മീനമാസം ഒന്നാം വെള്ളിയാഴ്ച മുതൽ എല്ലാവിധ ഒരുക്കങ്ങളോടുകൂടി നിൽക്കണം. മീനമാസം രണ്ടാം വെള്ളിയാഴ്ച അർദ്ധരാത്രി വരെ എന്നെ കാണുന്നില്ലെങ്കിൽ യുദ്ധത്തിൽ ഞാൻ മരിച്ചതായി കണക്കാക്കി എനിക്കുവേണ്ടി ഉദകക്രിയകൾ നടത്തണം എന്നായിരുന്നു അറിയിപ്പ്.
ദുര്യോധനൻ പറഞ്ഞതിന്റെ സ്മരണ പുതുക്കാനാണ് മീനമാസത്തിൽ മലനടയിലെ മലക്കുട മഹോത്സവം ആഘോഷിക്കുന്നത്. വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും ഭാഗമായി മീനമാസം ഒന്നാം വെള്ളിയാഴ്ച കൊടിയേറി എട്ട് ദിവസത്തെ ആഘോഷങ്ങളോടു കൂടി മീനമാസം രണ്ടാം വെള്ളിയാഴ്ച വലിയ കെട്ടുകാഴ്ചകളോടും ആചാര വെടിയോടും കൂടി ദുര്യോധനനെ വരവേൽക്കുവാനുള്ള ഒരുക്കങ്ങൾ മലനട നിവാസികൾ നടത്തുന്നത്. ഉത്സവനാളിലെ കെട്ടുകാഴ്ചകളിൽ പ്രധാനം കാളയും എടുപ്പുകുതിരയുമാണ്.
കാർഷിക സംസ്‌കാരം തലമുറകളായി കാത്തുസൂക്ഷിക്കപ്പെട്ടതിന്റെ ഉത്തമ ഉദാഹരണമായ മലക്കുട മഹോത്സവം വിശ്വാസത്തിനൊപ്പം കാഴ്ചയുടെ മഹാവിരുന്ന് കൂടിയാണ ഒരുക്കുന്നത്. ഉത്സവത്തിന്റെ പ്രധാനദിവസം (മലക്കുട ദിവസം) അർദ്ധരാത്രിയിൽ ക്ഷേത്രത്തിലെ പ്രധാന ആൽത്തറയിൽ പനമ്പായ വിരിച്ച് വായ്‌ക്കരിയിടീൽ കർമ്മം നടത്തുന്നതും തുടർന്ന് അമ്പെയ്‌ത്ത് നടത്തുന്നതും ഈ വിശ്വാസത്തിന്റെ പ്രതീകമായിട്ടാണ്. ഈ വർഷം (2023) മാർച്ച് 17(1198 മീനം 3) വെള്ളിയാഴ്ച കൊടിയേറി മാർച്ച് 24 (1198 മീനം 10) വെള്ളിയാഴ്ച വരെയായിരുന്നു മലക്കുട മഹോത്സവം.
മലനടയപ്പൂപ്പന് ഇഷ്ടം കാളയാണ്. വിശ്വാസികൾ ഇവിടെയെത്തുമ്പോൾ നേർച്ചയായി തടിയിൽ നിർമ്മിച്ച കാളരൂപം നൽകുന്നതും ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. ഉത്സവദിനം മുരവുകണ്ടത്തിൽ ഒത്തുചേരുന്ന കാളകളും എടുപ്പുകുതിരകളും മല ഊരാളിയായ മലനട അപ്പൂപ്പന്റെ അനുഗ്രഹത്തിനായി കാത്തു നിൽക്കും. വലിയകാളയെ ഊരാളി അനുഗ്രഹിക്കുന്നതോടെ മലകയറാൻ കെട്ടുകാഴ്ചകൾ തയ്യാറാകും. ക്ഷേത്രസന്നിധാനത്തിലെ ആൽത്തറയിലും തടികൊണ്ട് നിർമ്മിച്ച കാളയെക്കാണാവുന്നതാണ്. മറ്റൊരു പ്രധാനം ഇരുപത്തൊന്നേക്കാൽ എടുപ്പുകുതിരയാണ്. ആറു കരകളിൽ നിന്നായി ഇരുപത്തൊന്നേക്കാൽ എടുപ്പുകുതിരയെ അണിയിച്ചൊരുക്കി കൊണ്ടുവരുന്നു. മുരവുകണ്ടത്തിൽ തയ്യാറായി നിൽക്കുന്ന എടുപ്പുകുതിരകളെ ആർപ്പുവിളികളോടെ നൂറുകണക്കിനാളുകൾ തോളിലേറ്റും. ഈ എടുപ്പുകുതിരകളെ കാണാനും അവ തോളിലെടുത്ത് കുന്നിൽ മുകളിലൂടെ വലംവയ്‌ക്കുന്നത് കാണാൻ വർഷംതോറും ധാരാളം ഭക്തരാണ് ഇവിടേക്ക് എത്തുന്നത്. ഓലക്കുട ചൂടി ഒറ്റക്കാലിൽ ഉറഞ്ഞു തുള്ളിയെത്തുന്ന ക്ഷേത്രത്തിലെ ഊരാളി താഴേയ്‌ക്ക് ഇറങ്ങിച്ചെന്ന് കെട്ടുകാഴ്ചകളെ അനുഗ്രഹിക്കുന്ന കാഴ്ച ഭക്തിനിർഭരമാണ്. അപ്പൂപ്പന്റെ അനുഗ്രഹം കൂടിയായാൽ മല തനിയെ കയറുന്നുവെന്നും ആരും ക്ഷീണിതരാകുന്നില്ലെന്നുമാണ് വിശ്വാസം.
പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം മലനട ക്ഷേത്രത്തിൽ നടത്തപ്പെടുന്ന മഹാകർമ്മമാണ് പള്ളിപ്പാന. ഇതും വളരെ പ്രസിദ്ധിയാർജ്ജിച്ചതാണ്. മലനട ക്ഷേത്രത്തിലെ ആരാധനാമൂർത്തിയ്‌ക്കുണ്ടാകുന്ന ചൈതന്യക്ഷയമകറ്റി ദേശത്തിനും ഭക്തർക്കും സർവൈശ്വര്യങ്ങളും സിദ്ധിക്കുന്നതിനായി ശിവശക്തിയുടെ ശ്രേഷ്ഠഭാവങ്ങളോടെ നടത്തപ്പെടുന്ന പുണ്യകർമ്മങ്ങളാണ് പള്ളിപ്പാന. വേല സമുദായത്തിൽപ്പെട്ടവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ഈ പൂജ പന്ത്രണ്ടു ദിവസം നീണ്ടുനിൽക്കും. ചൂരൽവള്ളികൾ ശരീരത്തിൽ ചുറ്റി ക്ഷേത്രമുറ്റത്ത് ഉരുളുന്ന പള്ളിപ്പാന ചടങ്ങ് കുരുക്ഷേത്രയുദ്ധത്തിലെ ശരശയ്യയെയാണ് അനുസ്മരിക്കുന്നത്. 12 ദിവസങ്ങളിലായി പതിനെട്ട് കർമ്മങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്ന പള്ളിപ്പാനയിൽ ഭദ്രദീപ പ്രതിഷ്ഠ, പാനയടി, കാപ്പ്‌കെട്ട് ചടങ്ങുകൾക്കു പുറമെ പറയോത്ത്, മുറോത്ത്, ഇടുപണബലി, പീഠബലി, നിണബലി, കിടങ്ങ്ബലി പഞ്ചഭൂതബലി, തട്ടുബലി, കുഴിബലിക്കൂട, പട്ടടബലി, സർപ്പബലി, ദിക്കുബലി, ആഴിബലി, കൂമ്പ്ബലി, നവബലി അഷ്ടൈശ്വരപൂജ, അടവീശ്വരപൂജ തുടങ്ങിയ വിശിഷ്ട പൂജകളോടൊപ്പം അന്നദാനത്തിനും പ്രാധാന്യം നൽകുന്നു.
ദുർവാസാവ് മഹർഷിയുടെ ശാപത്താൽ ജരാനരബാധിച്ച ദേവന്മാർ ശാപമോക്ഷത്തിനായി പാലാഴി കടഞ്ഞ് അമൃത് കരസ്ഥമാക്കുവാൻ അസുരന്മാരുടെ സഹായത്തോടെ ശ്രമിക്കുന്നു. പാലാഴി മഥനത്തിലൂടെ ലഭിച്ച അമൃത് അസുരന്മാർ തട്ടിയെടുത്ത് മഹാവിഷ്ണു മോഹിനിയായി അവതരിച്ച് അസുരന്മാരിൽ നിന്ന് അമൃത് വീണ്ടെടുത്ത് ദേവന്മാർക്ക് നൽകി. ഇതിൽ രോക്ഷാകുലരായ അസുരന്മാർ ഗുരുവായ ശുക്രാചാര്യരെ സമീപിച്ച് സങ്കടം അറിയിച്ചു. കോപാകുലനായ ഗുരു മഹാവിഷ്ണുവിനെ ശപിച്ചു. ശാപഗ്രസ്ഥനായ മഹാവിഷ്ണുവിനെ ആലസ്യവും രോഗവും ഭവിച്ചു. ഇതുമൂലം പാലാഴിയിലെ ജലത്തിന് ചുവപ്പും നിറവും ജീവജാലങ്ങൾക്ക് നാശവും ഉണ്ടായി. ഭയന്നുവലഞ്ഞ ദേവന്മാർ ഗണപതിയുടെ നിർദ്ദേശപ്രകാരം സുബ്രഹ്‌മണ്യൻ രാശിപ്രശ്‌നം നടത്തുകയും നവഗ്രഹങ്ങൾ മൃത്യുസൂത്രത്തിൽ നിന്നതുകണ്ട് എല്ലാവരും ദുഃഖിതരാവുകയും ചെയ്തു. ദോഷപരിഹാരത്തിനായി വേലൻ എന്ന കർമ്മിയെ വേണമെന്ന് സുബ്രഹ്‌മണ്യൻ വിധിച്ചു. വേലനുവേണ്ടിയുള്ള ദേവന്മാരുടെ അന്വേഷണം വിഫലമായതിനാൽ നാരദമുനിയുടെ നിർേദശാനുസരണം ദേവന്മാർ കൈലാസത്തിൽ എത്തി ശ്രീ മഹാദേവനേയും ദേവിയേയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.
സംഭവങ്ങൾ മനസ്സിലാക്കിയ ശ്രീ പരമശിവനും ശ്രീ പാർവതിയും വേലനും വേലത്തിയുമായി രൂപം മാറി പാലാഴി ഗോപുരത്തിന് മുന്നിലെത്തി കയ്യിൽ കരുതിയിരുന്ന പറ (തുടി) കൊട്ടിപാടി മഹാവിഷ്ണുവിനെ ഉണർത്തി. ഓതി ഉഴിഞ്ഞ് കർമ്മങ്ങൾ ചെയ്ത മഹാവിഷ്ണുവിന്റെ ദോഷങ്ങൾ അകറ്റി കൈലാസത്തിൽ എത്തിയ ദേവന്മാർ ഈ ലോകത്ത് വേലന്റെ ആവശ്യം മനസ്സിലാക്കുകയും വേലൻ എന്ന കുലത്തെ സൃഷ്ടിക്കുകയും അവർക്ക് ഓതി ഉഴിഞ്ഞ് കർമ്മങ്ങൾ ചെയ്ത് ദോഷങ്ങൾ അകറ്റുവാനുള്ള സിദ്ധി നൽകുകയും ചെയ്തു. ശ്രീ പരമേശ്വരൻ ദോഷം തീർക്കുന്നതിനുവേണ്ടി നടത്തിയ 18 കർമ്മങ്ങളെയാണ് പള്ളിപ്പാന മഹാകർമ്മമായി സങ്കൽപിക്കുന്നത്.
12 വർഷത്തിൽ ഒരിക്കൽ മാത്രം നടത്തപ്പെടുന്ന പള്ളിപ്പാന മഹാകർമം 1198 കുഭം 12 (2023 ഫെബ്രുവരി 24 ) ന് ആരംഭിച്ച് 1198 കുഭം 23 (2023 മാർച്ച് 7)ന് സമാപിച്ചു. ഏഴ് കരകളുടേയും പരിപൂർണ പങ്കാളിത്തത്തോടെ ദേവസ്വം ഭരണസമിതിയുെട നേതൃത്വത്തിലാണ് നടത്തപ്പെട്ടത്. പെരുവിരുത്തി മലനടയിലെ കെട്ടുത്സവം ഏറെ പ്രശസ്തമാണ്. ഉൽസവത്തിന് ഭാരമേറിയ മലക്കുട പേറി, കച്ചയുടുത്ത് ഊരാളൻ തുള്ളി മലയിറങ്ങുമ്പോൾ കെട്ടുകാഴ്ചകൾ നിരക്കുന്നു. എടുപ്പുകുതിരകളും കെട്ടുകാളകളുമാണ് പ്രധാന ഉത്സവക്കാഴ്ചകൾ. ഇവിടുത്തെ മത്സരക്കമ്പവും ഏറെ പ്രശസ്തമായിരുന്നു. എന്നാൽ 1990-ൽ നടന്ന വെടിക്കെട്ട് ദുരന്തത്തിന് ശേഷം മത്സരക്കമ്പത്തിന് നിരോധനം ഏർപ്പെടുത്തി.
Comments