കോഴിക്കോട്: മലയാള നടനും നാടകകൃത്തുമായ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കുണ്ടൂപ്പറമ്പ് ‘കൃഷ്ണ’യിലായിരുന്നു താമസം.
മണ്ണാർക്കാട് പൊറ്റശ്ശേരിയിൽ പരേതരായ വേലായുധൻ നായരുടെയും വെള്ളക്കാംപാടി ജാനകിയുടെയും മകനായാണ് വിക്രമൻ നായരുടെ ജനനം. 16 വയസ്സുമുതൽ കോഴിക്കോട്ടെ കലാസമിതിപ്രവർത്തകരുമായി സഹകരിച്ചുപോന്നിരുന്നു. ജനനംകൊണ്ട് അദ്ദേഹം മണ്ണാർക്കാട്ടുകാരനാണ്. കോഴിക്കോട് സെയ്‌ന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാഭ്യാസകാലമാണ് വിക്രമൻനായരെ നാടകതത്പരനാക്കുന്നത്.
കോഴിക്കോട് സ്റ്റേജ് ഇന്ത്യ നാടക ട്രൂപ്പിന്റെ സ്ഥാപകനും നടനും സംവിധായകനുമായി നാടകവേദിക്ക് ഉജ്ജ്വലസംഭാവനകൾ നൽകിയ കലാകാരനാണ് വിടവാങ്ങിയത്. പ്രഫഷനൽ നാടകവേദിയെ ശക്തിപ്പെടുത്തിയ സംഘാടകനാണ് വിക്രമൻ നായർ. ആറരപ്പതിറ്റാണ്ടുനീണ്ട നാടകജീവിതത്തിനൊപ്പം തന്നെ സിനിമ, സീരിയൽ രംഗങ്ങളിലും അദ്ദേഹം തിളങ്ങി. സംഗീത നാടക അക്കാദമി ജേതാവാണ്. 10,000-ത്തിലധികം വേദികളിലായി 53 പ്രൊഫഷണൽ നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം നാടകങ്ങളിൽ അഭിനയിച്ച വിക്രമൻ നായർ ഇനി ഓർമ്മയാകുന്നു.
ഭാര്യ ലക്ഷ്മി, മക്കൾ ദുർഗ്ഗ, സരസ്വതി. മരുമക്കൾ: കെ.പി. സുജിത്ത്, കെ.എസ്. ശ്രീനാഥ്. സഹോദരിമാർ: പരേതയായ സാവിത്രി, സുകുമാരി, വിനോദിനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.
Comments