കോഴിക്കോട്: വെള്ളന്നൂരിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി.
കുന്നമംഗലം സർക്കിൾ ഇൻസ്പെക്ടറോടാണ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം കമ്മീഷനെ വിശദാംശങ്ങൾ അറിയിക്കണമെന്നാണ് നിർദ്ദേശം.
കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷാദ രോഗത്തിന് അടിമയായ കുട്ടി രക്ഷിതാക്കളെ ഭയപ്പെടുത്താൻ ഹൈഡ്രജൻ പെറോക്സൈഡ് കഴിക്കുകയായിരുന്നു. എട്ടാം ക്ലാസുകാരിയുടെ ആരോഗ്യനില മോശമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മാരകമയക്കുമരുന്നായ എംഡിഎംഎ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
കുട്ടിയ്ക്ക് മയക്കുമരുന്ന് ആദ്യം നൽകിയത് സീനിയർ വിദ്യാർത്ഥിനിയാണെന്നും വിദ്യാലയത്തിന് പുറത്ത് നിരന്തരം ലഹരി വസ്തു ലഭിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. വിദ്യാർത്ഥി ആത്മഹത്യ ശ്രമം നടത്താനുണ്ടായ കാരണം അന്വേഷിക്കാൻ ഉത്തരവിട്ട കമ്മീഷൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കുന്നമംഗലം സർക്കിൾ ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.
എന്നാൽ കേസിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നും പൊലീസ് ബാലാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. അതേസമയം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ഇന്ന് വീണ്ടും പെൺകുട്ടിയുടെ മൊഴിയെടുക്കും.
Comments