ഇന്ത്യയിലെ പ്ലാന്റ് മൈക്കോളജിസ്റ്റിന് ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് സസ്യങ്ങളിൽ നിന്നും മനുഷ്യനിലേയ്‌ക്ക് ഫംഗസ് രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. കൊൽക്കത്തയിൽ നിന്നുള്ള 61-കാരനായ മൈക്കോളജിസ്റ്റിനാണ് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ചെടികളുടെ ഇലകൾക്ക് നിറ വ്യത്യാസങ്ങൾ വരുത്തുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്ന കോണ്ട്രോസ്റ്റീറിയം പർപ്പ്യൂറിയം എന്ന ഫംഗസാണ് മൈക്കോളജിസ്റ്റിനെ ബാധിച്ചതെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.
സാധാരണയായി സസ്യങ്ങളിൽ കാണപ്പെടുന്ന രോഗമാണ് ഫംഗസ് രോഗം. ആദ്യം നിറം വ്യത്യാസം ബാധിക്കുകയും പിന്നീട് സസ്യം മുഴുവനായി കരിയുകയും ചെയ്യും. വള്ളിപ്പടർപ്പ് വിളകളിലാണ് കൂടുതലായി ഇത് കണ്ടുവരുന്നത്. ആദ്യം ഇലയ്‌ക്ക് നിറ വ്യത്യാസം വരും പിന്നീട് കായയിലേക്കും വിളയിലേക്കും പടരുകയും ചെയ്യുന്നു. ഇലയും തണ്ടും മുഴുവനായും പഴുത്ത് നശിക്കുന്നതാണ് രോഗലക്ഷണം. റോസ് കുടുംബത്തിലെ സസ്യങ്ങളുടെ സിൽവർ ലീഫ് രോഗത്തിന് കാരണമാകുന്ന ഒരു സസ്യ ഫംഗസാണ് കോണ്ട്രോസ്റ്റീറിയം പർപ്പ്യൂറിയം. മൈക്കോളജിസ്റ്റ് ആയതിനാൽ രോഗബാധിതനായ വ്യക്തി ഫംഗസുമായി കൂടുതൽ അടുത്ത് പ്രവർത്തിച്ചിരുന്നു. അതിനാലാണ് ഇയാൾക്ക് അണുബാധ പിടിപെട്ടതെന്ന് ഡോക്ടർമാർ പറയുന്നു.
കഴിഞ്ഞ മൂന്ന് മാസമായി രോഗബാധിതനായ വ്യക്തിക്ക് പരുക്കൻ ശബ്ദം, ചുമ, ക്ഷീണം, ഭക്ഷണപാനിയങ്ങൾ വിഴുങ്ങാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടിരുന്നു. ഇതിനെ തുടർന്നാണ് മൈക്കോളജിസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴുത്തിനുള്ളിൽ പാരാട്രാഷ്യൽ കുരുവും കാണപ്പെട്ടിരുന്നു. പഴുപ്പ് സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഫംഗസ് അണുബാധയാണ് കണ്ടെത്തി. പനി, തൊണ്ടവേദന, ഓഡിനോഫാഗിയ, കഴുത്തിൽ നിന്ന് ഹയോയിഡ് അസ്ഥി വരെ വീക്കം എന്നിവയ്‌ക്കൊപ്പം പാരാട്രാഷ്യൽ കുരു പലപ്പോഴും ഇയാൾക്ക് ഉണ്ടാകാറുണ്ടായിരുന്നു. പഴുപ്പുനിറഞ്ഞ കുരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ഗവേഷണത്തിന്റെ ഭാഗമായി നിരന്തരം ഫംഗസുമായും ചീഞ്ഞളിഞ്ഞ ചെടികളുമായും കൂണുകളുമായും മൈക്കോളജിസ്റ്റ് സമ്പർക്കം പുലർത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഫംഗസ് ഇയാളിലും ബാധിച്ചത്. പരമ്പരാഗത സാങ്കേതിക വിദ്യകളായ മൈക്രോസ്‌കോപ്പി വഴിയും കൾച്ചർ വഴിയും ഫംഗസിനെ തിരിച്ചറിയുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടു. സീക്വൻസിംഗിലൂടെ മാത്രമേ എന്ത് അണുബാധയെന്ന് കണ്ടെത്താൻ സാധിക്കുമായിരുന്നുള്ളു. അണുബാധ എന്താണെന്നും അതിന്റെ രൂപം വ്യക്തമായെങ്കിലും എങ്ങനെയാണ് ഇവയുടെ സ്വഭാവമെന്നും മറ്റുള്ളവരിലേയ്‌ക്ക് പടരുമോ എന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനാൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ആശങ്കജനകമാണെന്നും ഡോക്ടർമാർ പറഞ്ഞു. രണ്ടുവർഷം നീണ്ട ആന്റിഫംഗൽ ചികിത്സയിലൂടെ 61-കാരന്റെ രോഗം പൂർണമായി മാറിയതായും മെഡിക്കൽ മൈക്കോളജി കേസ് റിപ്പോർട്ട്‌സ് എന്ന ജേർണലിൽ പറയുന്നു.
Comments